Monday, September 20, 2010

വഴി തെറ്റുന്ന പല്ലുകള്‍

ചെറിയ പ്രായത്തില്‍ ഏതാണ്ടെല്ലാ കുട്ടികളുടെയും പല്ലുകള്‍ നിരയൊത്തവയായിരിക്കും. എന്നാല്‍ പാല്‍പ്പല്ലുകള്‍ പൊഴിഞ്ഞ് സ്ഥിരദന്തങ്ങള്‍ വരുമ്പോള്‍ അവ നിരതെറ്റി വരുന്നതായും തള്ളിവരുന്നതായും കാണുന്നത് സാധാരണയാണ്. കുഞ്ഞുങ്ങള്‍ക്ക് ഏതാണ്ട് പത്തു വയസ്സാകുമ്പോള്‍ മുതല്‍ നല്ലൊരു പങ്ക് മാതാപിതാക്കളും മക്കളുടെ ദന്തസൗന്ദര്യത്തെക്കുറിച്ച് വേവലാതിപ്പെടാന്‍ തുടങ്ങാറുണ്ട്. അതോടെ, ഏതു പ്രായത്തിലാണ് പല്ലുകള്‍ കമ്പിയിട്ട് ശരിയാക്കാന്‍ പറ്റുക എന്നതിനെക്കുറിച്ച് അച്ഛനമ്മമാര്‍ അന്വേഷിക്കാന്‍ തുടങ്ങുകയായി.

വളര്‍ന്നുവരുന്ന പ്രായത്തില്‍ കുട്ടികളുടെ പല്ലുകള്‍ക്ക് നിരതെറ്റിയിരിക്കുന്നതായി തോന്നുന്നത് പലപ്പോഴും ഒരു താല്‍ക്കാലിക പ്രതിഭാസം മാത്രമാണ്. 'അഗ്ലി ഡക്ലിങ് സ്റ്റേജ്' എന്നാണ് ഈ അവസ്ഥയ്ക്ക് പറയുക. 13-14 വയസ്സാകുമ്പോഴേക്ക് സ്ഥിരദന്തങ്ങള്‍ വന്നുകഴിയും. അതോടെ ഒരുവിധം കുട്ടികളുടെയൊക്കെ ദന്തനിരകളുടെ അഭംഗി മാറുകയും ചെയ്യും. 14 വയസ്സിനു ശേഷവും കുട്ടികളുടെ പല്ലുകള്‍ നിരതെറ്റി നില്‍ക്കുന്നതായോ പൊന്തിനില്‍ക്കുന്നതായോ കാണുന്നുവെങ്കിലേ ദന്തക്രമീകരണ ചികില്‍സ നടത്തേണ്ടതുള്ളൂ.

എന്നാല്‍ ചില കുട്ടികളുടെ കാര്യത്തില്‍ സ്ഥിതി ഇതായിരിക്കില്ല. സ്ഥിരദന്തങ്ങള്‍ വളര്‍ന്നുവരുന്ന 1-13 പ്രായത്തില്‍, പല്ലുകളുടെ വളര്‍ച്ചയിലുണ്ടാകുന്ന ചില അപാകതകള്‍ കൊണ്ടോ താടിയെല്ലുകളുടെ വളര്‍ച്ചയിലുണ്ടാകുന്ന ഏറ്റക്കുറച്ചിലുകള്‍ കൊണ്ടോ താടിയെല്ലുകളിലും സ്ഥിരദന്തങ്ങളിലും ചില വൈകല്യങ്ങള്‍ ഉണ്ടാകാറുണ്ട്. ഇവ യഥാസമയം കണ്ടെത്തുകയും ചികില്‍സിക്കുകയും വേണം. അതായത്, അത്തരം പ്രശ്‌നങ്ങള്‍ ചികില്‍സിക്കാന്‍ 13-14 വയസ്സുവരെ കാത്തിരിക്കരുത് എന്നര്‍ഥം. ഇത്തരം വൈകല്യങ്ങള്‍ യഥാസമയം തിരിച്ചറിഞ്ഞ് ചികില്‍സിച്ചില്ലെങ്കില്‍ വളര്‍ച്ചയിലുണ്ടാകുന്ന അപാകതകള്‍ പല്ലുകളുടെയും താടിയെല്ലിന്റെയും സ്വാഭാവിക വളര്‍ച്ചയെ പ്രതികൂലമായി ബാധിക്കും. ഇത് പലപ്പോഴും സ്ഥായിയായ മുഖവൈകല്യത്തിനു തന്നെ കാരണമായേക്കാം.

കുട്ടികളുടെ പാല്‍പ്പല്ലുകള്‍ പൊഴിഞ്ഞ് സ്ഥിരദന്തങ്ങള്‍ വരുന്നത് 6-13 പ്രായത്തിലാണ്. താടിയെല്ലിനും മറ്റും ശരിയായ വളര്‍ച്ചയുണ്ടാകുന്നതും ഈ കാലഘട്ടത്തിലാണ്. സാധാരണഗതിയില്‍ കുഞ്ഞുങ്ങള്‍ക്ക് 20 പാല്‍പ്പല്ലുകളാണ് ഉണ്ടാവുക. സ്ഥിരദന്തങ്ങളാകട്ടെ 28 എണ്ണം വരും. പാല്‍പ്പല്ലുകള്‍ പൊഴിഞ്ഞ് സ്ഥിരദന്തങ്ങള്‍ വരുന്നത് ആറേഴു വര്‍ഷം കൊണ്ട് ക്രമാനുഗതമായി നടക്കുന്ന പ്രക്രിയയാണ്. ഓരോ സ്ഥിരദന്തത്തിനും മോണയില്‍ മുന്‍കൂട്ടി നിശ്ചയിച്ച ഒരു സ്ഥാനമുണ്ട്. ഓരോ വ്യക്തിയുടെയും പാരമ്പര്യം, ജനിതക സവിശേഷതകള്‍ തുടങ്ങിയവയാണ് ഈ സ്ഥാനങ്ങള്‍ നിര്‍ണയിക്കുന്നത്.

പലപ്പോഴും വായിലെ തന്നെ ചില കാരണങ്ങള്‍ കൊണ്ട് സ്ഥിരദന്തങ്ങള്‍ വഴിതെറ്റി മുടം പല്ലുകള്‍ വളരാറുണ്ട്. പാല്‍പ്പല്ലുകള്‍ നേരത്തേ കൊഴിഞ്ഞുപോവുക, കേടു മൂലം അവ എടുത്തുകളയേണ്ടി വരിക, സമയമായിട്ടും പാല്‍പ്പല്ലുകള്‍ പൊഴിഞ്ഞു പോകാത്തതിനാല്‍ സ്ഥിരദന്തങ്ങള്‍ വരാന്‍ സ്ഥലം കിട്ടാതിരിക്കുക തുടങ്ങിയവയാണ് മുടം പല്ലുകളുണ്ടാകുന്നതിന്റെ ചില കാരണങ്ങള്‍. വിരല്‍ കുടിക്കുക, നഖം കടിക്കുക, പേന, പെന്‍സില്‍ തുടങ്ങിയവ കടിച്ചുകൊണ്ടേയിരിക്കുക, വായ് തുറന്ന് ഉറങ്ങുക തുടങ്ങിയ ശീലങ്ങള്‍ മൂലം സ്ഥിരദന്തങ്ങളുടെ ശരിയായ സ്ഥാനം മാറിപ്പോകുന്നത് സാധാരണയാണ്. പല്ലിലോ മോണയിലോ ഉണ്ടാകുന്ന ക്ഷതങ്ങള്‍ മൂലവും സ്ഥിരദന്തങ്ങള്‍ക്ക് സ്ഥാനമാറ്റം സംഭവിക്കാം.

പുതുതായി വരുന്ന സ്ഥിരദന്തങ്ങള്‍ക്ക് സ്ഥാനമാറ്റമുണ്ടാകുന്നുവെങ്കില്‍ അതു കണ്ടുപിടിച്ച് ശരിയായ ദിശയിലേക്കു കൊണ്ടുവരണം. അല്ലെങ്കില്‍ തെറ്റായ സ്ഥാനങ്ങളില്‍ത്തന്നെ പല്ലുകള്‍ വളരുകയും ഇത് അഭംഗിയുണ്ടാക്കുകയും ചെയ്യും. മറ്റു പല്ലുകള്‍ വളര്‍ന്നുവരാന്‍ തടസ്സമുണ്ടാവുക, താടിയെല്ലിന്റെ ശരിയായ വളര്‍ച്ചയ്ക്ക് പ്രശ്‌നങ്ങളുണ്ടാവുക തുടങ്ങി ഒട്ടേറെ വൈഷമ്യങ്ങളും ഇതുകൊണ്ടുണ്ടാകാം. അതിനാല്‍ ചികില്‍സകള്‍ നേരത്തേ തന്നെ തുടങ്ങണം. ഏഴിനും 13 വയസ്സിനും ഇടയിലാണ് ഇത്തരം ചികില്‍സകള്‍ ഫലപ്രദമായി ചെയ്യാന്‍ കഴിയുക.

താരതമ്യേന ചെലവു കുറഞ്ഞതും ലളിതവുമായ ചികില്‍സകളേ വേണ്ടിവരാറുള്ളൂ. ശരിയായ സമയത്ത് ഈ ചികില്‍സകള്‍ ചെയ്യുന്നതിലൂടെ കുട്ടികളിലുണ്ടാകാവുന്ന ദന്ത വൈകല്യങ്ങളും മുഖ വൈകല്യങ്ങളും അതിന്റെ തുടക്കത്തില്‍ത്തന്നെ തടഞ്ഞ് താടിയെല്ലുകളുടെ ശരിയായ വളര്‍ച്ച ഉറപ്പാക്കാന്‍ കഴിയും. തുടക്കത്തില്‍ ചെയ്യുന്ന ഇത്തരം ചികില്‍സകളിലൂടെ വൈകല്യങ്ങള്‍ പൂര്‍ണമായി പരിഹരിക്കാന്‍ കഴിഞ്ഞില്ലെങ്കിലും കുഴപ്പമില്ല. പിന്നീട്, അതായത് 14 വയസ്സിനു ശേഷം നടത്തുന്ന ദന്ത്രക്രമീകരണ ചികില്‍സ കൂടുതല്‍ എളുപ്പമുള്ളതാക്കാനും ഫലപ്രമാക്കാനും തുടക്കത്തിലേ നടത്തുന്ന ചികില്‍സകള്‍ ഗുണകരമാകാറുണ്ട്.

താടിയെല്ലുകളുടെ വളര്‍ച്ചയിലുണ്ടാകുന്ന ഏറ്റക്കുറച്ചിലുകളും പല്ലുകളുടെ ക്രമീകരണത്തെയും സ്ഥാനത്തെയും ബാധിക്കാറുണ്ട്. മേല്‍ത്താടിയിലെ മോണ അമിതമായി വെളിയില്‍ കാണുക, കീഴ്ത്താടി ചെറുതായിരിക്കുക, താടിയെല്ലുകള്‍ക്ക് മറ്റു തരത്തിലുള്ള വൈകല്യങ്ങളുണ്ടാവുക തുടങ്ങിയവയാണ് സാധാരണ കാണാറുള്ള പ്രശ്‌നങ്ങള്‍. സൗന്ദര്യപരമായ പ്രശ്‌നങ്ങള്‍ മാത്രമല്ല ഇതു കൊണ്ടുണ്ടാകുന്നത്.

ശരിയായി സംസാരിക്കാന്‍ കഴിയാതെ വരിക, ഭക്ഷണം ചവച്ചരയ്ക്കാന്‍ ബുദ്ധിമുട്ടുണ്ടാവുക തുടങ്ങിയ പ്രശ്‌നങ്ങളും സാധാരണമാണ്. ഇത്തരത്തിലുള്ള ഏതു പ്രശ്‌നവും കുട്ടിയുടെ ആത്മവിശ്വാസത്തെ ബാധിക്കും. 13 വയസ്സിനു മുമ്പു തന്നെയാണെങ്കില്‍ ലളിതമായ ചികില്‍സകളിലൂടെ നേരേയാക്കാന്‍ കഴിയുന്ന പല കാര്യങ്ങളും പിന്നീട് ശരിയാക്കണമെങ്കില്‍ ഓപ്പറേഷന്‍ തന്നെ വേണ്ടിവന്നേക്കും. മാതാപിതാക്കള്‍ മാത്രമല്ല ചില ചികില്‍സകരും ഇത്തരം കാര്യങ്ങളില്‍ അറിവില്ലായ്മ വെച്ചുപുലര്‍ത്തുന്നുണ്ട്.

കുട്ടികളുടെ ദന്തക്രമീകരണവുമായി ബന്ധപ്പെട്ട ഏതു ചികില്‍സയും 13 വയസ്സിനു ശേഷമേ പാടുള്ളൂ എന്ന തെറ്റിധാരണയാണ് പ്രശ്‌നമാവാറുള്ളത്. നേരത്തേ തിരുത്താനാവുന്ന പ്രശ്‌നങ്ങള്‍ ഏറ്റവും നേരത്തേ തിരുത്തുക തന്നെയാണ് വേണ്ടത്. ഏതേതു പ്രശ്‌നങ്ങള്‍ എപ്പോഴാണ് പരിഹരിക്കേണ്ടത് എന്നറിയാനും എങ്ങനെയാണ് ഏറ്റവും കുറഞ്ഞ ചെലവിലും ഏറ്റവും ലളിതമായ ചികില്‍സാ രീതികളിലൂടെയും പരിഹരിക്കാനാവുക എന്നും തിരിച്ചറിയാന്‍ യഥാസമയം പരിചയ സമ്പന്നരായ ദന്തരോഗ വിദഗ്ധരുടെ ഉപദേശം തേടണം

ഉപേക്ഷിക്കപ്പെടുന്ന ഭാര്യമാര്‍, ഒരു എന്‍.ആര്‍.ഐ ദുരന്തകഥ

വിദേശത്ത് താമസിക്കുന്ന ഇന്ത്യക്കാരില്‍ ചുരുങ്ങിയത് പത്തില്‍ രണ്ട് പേരെങ്കിലും ഭാര്യയെ ഉപേക്ഷിച്ചവരാണെന്നാണ് റിപ്പോര്‍ട്ട്. ഇവര്‍ക്ക് സംരക്ഷണം നല്‍കുന്നതിന് ഇന്ത്യയില്‍ നിയമമില്ല. വിദേശത്ത് താമസിക്കുന്ന ഇന്ത്യക്കാരെ വിവാഹം ചെയ്യുന്ന സ്ത്രീകള്‍ക്ക് രണ്ട് പാസ്‌പോര്‍ട്ടുകള്‍ നല്‍കാനുള്ള ഇന്ത്യന്‍ സര്‍ക്കാരിന്റെ തീരുമാനം ഇപ്പോഴത്തെ സാഹചര്യത്തില്‍ മാറ്റം വരുത്തുമോ?

2010 ജനവരിയില്‍ ഇന്ത്യന്‍ സര്‍ക്കാര്‍ അസാധാരണമായൊരു തീരുമാനമെടുത്തു-വിദേശത്തുള്ള പുരുഷന്‍മാരെ വിവാഹം ചെയ്ത് അവരോടൊപ്പം താമസിക്കുന്നതിനായി ഇന്ത്യ വിടുന്ന സ്ത്രീകള്‍ക്ക് ഒരേസമയം സാധുവായ രണ്ട് പാസ്‌പോര്‍ട്ടുകള്‍ നല്‍കുക. അവര്‍ പോകുന്ന രാജ്യത്തെ ഇന്ത്യന്‍ എംബസിയില്‍ സൂക്ഷിക്കപ്പെടുന്ന രണ്ടാമത്തെ പാസ്‌പോര്‍ട്ടില്‍ വിദേശത്തുള്ള അവരുടെ ഭര്‍ത്താവിനെക്കുറിച്ചുള്ള വിവരങ്ങളുണ്ടായിരിക്കും. ഇത് അവരുടെ വിവാഹത്തിന്റെ തെളിവായിരിക്കും. വിദേശത്തുള്ള ഭര്‍ത്താക്കന്‍മാരാല്‍ ഉപേക്ഷിക്കപ്പെടുന്ന ഭാര്യമാരെ സംരക്ഷിക്കുന്നതിന് വേണ്ടിയാണ് അസാധാരണമായ ഈ നിയമം നിര്‍മിച്ചത്. ഭാര്യയെ ഒഴിവാക്കുന്ന ഭര്‍ത്താവ് പലപ്പോഴും അവരുടെ യാത്രാരേഖകള്‍ നശിപ്പിക്കുകയോ പിടിച്ചെടുക്കുകയോ ചെയ്യാറുണ്ട്്.

ഈ തീരുമാനം വിഷയത്തില്‍ സര്‍ക്കാരിനുള്ള ആശങ്ക വ്യക്തമാക്കുന്നതാണ്. എന്നാല്‍ ഭാര്യമാരെ ഉപേക്ഷിക്കുന്നു എന്നതുമാത്രമല്ല പ്രശ്‌നം. അത് വലിയൊരു പ്രശ്‌നത്തിന്റെ ചെറിയൊരു ഭാഗം മാത്രമാണ്്. വിദേശത്ത് താമസിക്കുന്ന പുരുഷന്‍മാരെ വിവാഹം ചെയ്യുന്ന അസംഖ്യം സ്ത്രീകളില്‍ ചിലര്‍ വിദേശത്തുവെച്ചും മറ്റു ചിലര്‍ ഇന്ത്യയിലായിരിക്കെത്തന്നെയും ഉപേക്ഷിക്കപ്പെടുന്നവരാണ്. ഒരിക്കലും വിദേശത്ത് താമസിക്കാത്തവരോ അല്ലെങ്കില്‍ വിദേശവാസത്തിനുശേഷം അവരുടെ ഭര്‍ത്താക്കന്‍മാര്‍ തെറ്റിദ്ധരിപ്പിച്ചോ ബലാല്‍ക്കാരമായോ ഇന്ത്യയില്‍ തിരിച്ചുകൊണ്ടാക്കുകയോ ചെയ്യുന്ന സ്ത്രീകളാണ് നിയമപരമല്ലാതെ ഉപേക്ഷിക്കപ്പെടുന്നവര്‍. ഇക്കൂട്ടര്‍ക്ക് യാതൊരുവിധ സാമ്പത്തികസഹായവും ലഭിക്കുകയുമില്ല.

വിദേശത്തുള്ള ഭര്‍ത്താക്കന്‍മാരാല്‍ സ്ത്രീകള്‍ ഉപേക്ഷിക്കപ്പെടുന്നത് മൂന്ന് വിധമാണ്. വിദേശത്ത് തന്നോടൊപ്പം താമസിക്കുന്ന ഭാര്യയെ അപ്രതീക്ഷിതമായി ഇരുട്ടിലാക്കി കടന്നുകളയുന്നവര്‍, വിദേശത്ത് തന്നോടൊപ്പം താമസിക്കുന്ന ഭാര്യയെ തെറ്റിദ്ധരിപ്പിച്ചോ ബലാല്‍ക്കാരമായോ ഇന്ത്യയില്‍ തിരിച്ചുകൊണ്ടാക്കി അവരുടെ പാസ്‌പോര്‍ട്ട്, വിസ, പണം എന്നിവയുമായി കടന്നുകളയുന്നവര്‍, വിദേശത്തേയ്ക്ക് കുടിയേറുന്നതിന് മുമ്പ് വിവാഹം കഴിച്ചവരില്‍ പിന്നീട് ഭാര്യയ്ക്ക് തന്നോടൊപ്പം ചേരുന്നതിന് വിസ അയച്ചുകൊടുക്കാത്തവര്‍ എന്നിവരാണ് ഈ മൂന്നുതരക്കാര്‍. ഇതുപോലെ നാട്ടിലെത്തി വിവാഹം കഴിച്ചശേഷം ഭാര്യയ്ക്ക് വാഗ്ദാനങ്ങള്‍ നല്‍കി വിദേശത്തേക്ക് മടങ്ങിപ്പോകുന്നവരുണ്ട്. ഇതിനുശേഷം ഇവര്‍ ഭാര്യയ്ക്ക് വിസ രേഖകളൊന്നും അയച്ചുകൊടുക്കില്ല. ഇത്തരം വിവാഹങ്ങള്‍ ഒരുപാട് ഇന്ത്യയില്‍ നടക്കുന്നുണ്ട്. വല്ലപ്പോഴും ഒരു സന്ദര്‍ശനത്തിനായി മാത്രം ഇവര്‍ ഭാര്യയുടെ അടുത്തെത്തുന്നു. ഈ സ്ത്രീകള്‍ 'അവധിക്കാല ഭാര്യമാര്‍' എന്ന പേരില്‍ കളിയാക്കപ്പെടുന്നു.

വിദേശത്ത് താമസിക്കുന്ന ഭര്‍ത്താക്കന്മാരാല്‍ സ്ത്രീകള്‍ ഉപേക്ഷിക്കപ്പെടുന്ന സംഭവങ്ങള്‍ കഴിഞ്ഞ ഒരു ദശകമായി വര്‍ദ്ധിച്ചുവരികയാണ്. മിക്കവാറും എല്ലാ സംസ്ഥാനങ്ങളിലുമുള്ള സ്ത്രീകള്‍ ഇതിന് ഇരകളാണ്. കാനഡ, യു.കെ, യൂറോപ്പ്, മദ്ധ്യകിഴക്കന്‍ രാജ്യങ്ങള്‍, യു.എസ്.എ എന്നിവിടങ്ങളിലുള്ള ഇന്ത്യക്കാരാണ് ഇത്തരത്തില്‍ വഞ്ചിക്കുന്നത്.

ഈ വിഷയത്തില്‍ ആഴത്തിലുള്ള അന്വേഷണം വളരെയധികമൊന്നും നടന്നിട്ടില്ലെങ്കിലും മാധ്യമങ്ങളില്‍ വരുന്ന കണക്കുകള്‍ ഭയപ്പെടുത്തുന്നു. 2004ലെ ഒരു കണക്ക് പ്രകാരം 12,000 സ്ത്രീകള്‍ ഗുജറാത്തിലും 2007ലെ ഒരു കണക്ക് പ്രകാരം 25,000 സ്ത്രീകള്‍ പഞ്ചാബിലും വിദേശത്തുള്ള ഭര്‍ത്താക്കന്‍മാരാല്‍ ഉപേക്ഷിക്കപ്പെടുന്നു. പഞ്ചാബില്‍ മാത്രം 20,000ത്തോളം തീര്‍പ്പാകാത്ത കേസുകളാണ് വിദേശത്ത് താമസിക്കുന്ന ഇന്ത്യന്‍ പുരുഷന്‍മാര്‍ക്കെതിരെയുള്ളതെന്ന് പ്രവാസികാര്യമന്ത്രി വയലാര്‍ രവി 2008ല്‍ പറഞ്ഞിരുന്നു. വിദേശത്തുള്ള ഇന്ത്യക്കാരുടെ പത്തില്‍ രണ്ട് വിവാഹങ്ങളെങ്കിലും മധുവിധുവിന് ശേഷം ഭാര്യ ഉപേക്ഷിക്കപ്പെടുന്നവയാണെന്ന് 2009ല്‍ ദേശീയ വനിതാ കമ്മീഷന്‍ അധ്യക്ഷ ഗിരിജാ വ്യാസ് പറഞ്ഞിരുന്നു. കാനഡയില്‍ മാത്രം പതിനായിരത്തോളം പേരാണ് ഇത്തരത്തില്‍ ഭാര്യയെ ഉപേക്ഷിച്ചിരിക്കുന്നത്. ഇന്ത്യന്‍ സര്‍ക്കാരിന്റെ കണക്കുപ്രകാരം ഇങ്ങിനെ വിദേശത്ത് താമസിക്കുന്നവരാല്‍ ഉപേക്ഷിക്കപ്പെട്ട സ്ത്രീകളുടെ എണ്ണം മുപ്പതിനായിരത്തിലധികമാണ്.

വഞ്ചിക്കപ്പെടുന്നവരുടെ എണ്ണം വര്‍ദ്ധിച്ചുവരികയാണ്. ഇതില്‍ ഭൂരിഭാഗം സ്ത്രീകള്‍ക്കും ഭര്‍ത്താക്കന്‍മാരുടെ വഞ്ചനയെ നേരിടാന്‍ വഴിയില്ല. മിക്കവരും തെരുവാധാരമാകാതിരിക്കാന്‍ ഭര്‍തൃവീട്ടില്‍ വേലക്കാരിയ്ക്ക് തുല്യമായ ജീവിതം നയിക്കാന്‍ നിര്‍ബന്ധിതരാകുന്നു. ഇവര്‍ നിശബ്ദമായി പീഡനങ്ങള്‍ സഹിക്കുന്നു. ചിലര്‍ ഒരിക്കല്‍പ്പോലും അച്ഛനെ കാണാത്ത കുഞ്ഞുകളെ വളര്‍ത്തുന്നു. ചിലര്‍ അപമാനം ഭയന്ന് ആത്മഹത്യ ചെയ്യുന്നു. നീതിപീഠത്തെ സമീപിക്കുന്നതിന് സ്ത്രീകള്‍ക്ക് ആവശ്യമായ നിയമപരവും സാമ്പത്തികവുമായ സാധ്യതകളെ ബോധപൂര്‍വം ഇല്ലാതാക്കുന്നതിനാണ് പുരുഷന്‍മാര്‍ ശ്രമിക്കുന്നത്. നീണ്ടകാലം നിലനില്‍ക്കുന്ന പ്രത്യാഘാതങ്ങളാണ് ഉപേക്ഷിക്കപ്പെടുന്നതിലൂടെ സ്ത്രീകള്‍ നേരിടുന്നത്. അത് സാമ്പത്തികവും വൈകാരികവും ശാരീരികവും സാമൂഹികവുമായ പ്രശ്‌നങ്ങളാണ് ഒരു സ്ത്രീയുടെ ജീവിതത്തിലുണ്ടാക്കുന്നത്. അത് ജീവിതം അസാധ്യമാക്കുന്നു. രണ്ട് കുട്ടികളുടെ അമ്മയായ പ്രീതി സന്ധുവിനെ ഒരു അവധിക്കാലത്ത് ഭര്‍ത്താവ് ഇന്ത്യയിലെത്തിച്ച് ഡല്‍ഹി വിമാനത്താവളത്തില്‍ ഉപേക്ഷിക്കുകയായിരുന്നു. 'ഞാന്‍ എവിടേയ്ക്കാണ് പോകേണ്ടത്? എന്റെ സഹോദരന് ഒരു ഭാരമാകണോ ഞാന്‍...'പ്രീതി ചോദിക്കുന്നു.

ഇന്ത്യന്‍ സര്‍ക്കാരും ദക്ഷിണേഷ്യന്‍ വനിതാ സംഘടനകളും നിലവിലെ സാഹചര്യത്തെക്കുറിച്ച് പൂര്‍ണമായും ബോധ്യമുള്ളവരാണ്. ഭര്‍ത്താവ് ഉപേക്ഷിച്ച സ്ത്രീകള്‍ കടുത്ത സാമൂഹിക അരക്ഷിതാവസ്ഥ അനുഭവിക്കുന്ന ഇന്ത്യന്‍ സമൂഹത്തില്‍ ഇവരുടെ പരീധീനതകള്‍ ഭയാനകമാണ്. സാമ്പത്തികമായും സാമൂഹികവുമായും ആശ്രയിക്കുന്ന വ്യക്തി യാതൊരു പരിരക്ഷയും നല്‍കാതെ സ്ത്രീകളെ വഴിയിലുപേക്ഷിക്കുന്നത് സ്ത്രീകള്‍ക്കെതിരായ അക്രമത്തിന്റെ ഏറ്റവും ക്രൂരമുഖമാണ്. സ്ത്രീ ഭര്‍ത്താവിനാല്‍ ഉപേക്ഷിക്കപ്പെടുന്നത് മിക്കപ്പോഴും സ്ത്രീപീഡനവും ലൈംഗികാതിക്രമവും സംബന്ധിച്ച പ്രാദേശികനിയമത്തിന്റെ പരിധിയില്‍ വരുന്നില്ല. എന്നാല്‍ സര്‍ക്കാരിന്റെ ഇപ്പോഴത്തെ നീക്കം വനിതാസംഘടനകളുടെ ആവശ്യം മുഖവിലയ്‌ക്കെടുക്കുന്നു എന്നതിന്റെ സൂചനയാണ്. യു.എസ്, യു.കെ., കാനഡ, ഓസ്‌ട്രേലിയ, ന്യൂസീലന്‍ഡ്, ഗള്‍ഫ് രാജ്യങ്ങള്‍ എന്നിവിടങ്ങളില്‍ ഉപേക്ഷിക്കപ്പെട്ട സ്ത്രീകള്‍ക്ക് നിയമപരമായ മാര്‍ഗങ്ങള്‍ തേടുന്നതിന് 2006ല്‍ ഇന്ത്യന്‍ സര്‍ക്കാര്‍ ആയിരം ഡോളര്‍ തൊട്ട് ആയിരത്തഞ്ഞൂറ് ഡോളര്‍ വരെ അനുവദിക്കുന്നതിന് ഒരു ഫണ്ട് രൂപവത്കരിച്ചിരുന്നു.

സ്ത്രീകള്‍ ഭര്‍ത്താക്കന്‍മാരാല്‍ ഉപേക്ഷിക്കപ്പെടുന്നത് ക്രൂരവും കടുത്ത മാനസിക പീഡനവുമാണെന്ന കാര്യത്തില്‍ തര്‍ക്കമില്ല. എന്നാല്‍ അമേരിക്കയില്‍ ഉപേക്ഷിക്കപ്പെടുമ്പോള്‍ സ്ത്രീകള്‍ക്ക് നിയമപരമായ മാര്‍ഗങ്ങള്‍ തേടാം. അമേരിക്കയിലെ മിക്ക സംസ്ഥാനങ്ങളിലും സര്‍ക്കാരിതര സംഘടനകളുടെ സഹായവും സൗജന്യ നിയമസഹായവും സ്ത്രീകള്‍ക്ക് ലഭ്യമാണ്. ഇതുമൂലം ഭര്‍ത്താക്കന്‍മാരുടെ സ്വത്തുക്കളില്‍ ഒരു ഭാഗം നിയമപരമായി ഇവര്‍ക്ക് അവകാശപ്പെടാനാവും. എന്നാല്‍ ഇന്ത്യയിലേയ്ക്ക് മടക്കി അയക്കപ്പെട്ടവരും ഉപേക്ഷിക്കപ്പെട്ടവരുമായ സ്ത്രീകള്‍ക്ക് നീതിപീഠങ്ങളെ സമീപിക്കുന്നതിന് ഏറെ പരിമിതികളുണ്ട്. അതിനാലാണ് ഇന്ത്യക്കാരായ പുരുഷന്‍മാര്‍ സ്ത്രീകളെ ഇവിടെ ഉപേക്ഷിക്കുന്നത്. ഇതിലൂടെ നീതിപീഠങ്ങളെ സമീപിക്കുന്നതിനും സാമ്പത്തിക അവകാശങ്ങള്‍ നേടിയെടുക്കുന്നതിനുമുള്ള സ്ത്രീകളുടെ ശ്രമങ്ങളെ തകര്‍ക്കാന്‍ അവര്‍ക്ക് കഴിയുന്നു. ഇതോടൊപ്പം അമേരിക്കയില്‍ ഇവര്‍ക്ക് ലഭിക്കുമായിരുന്ന നിയമാവകാശങ്ങള്‍ നിഷേധിക്കാനും കഴിയുന്നു.

വിവാഹബന്ധം വേര്‍പ്പെടുത്തുന്നതിന് ഭര്‍ത്താവ് തന്റെ നാട്ടിലെ കോടതിയെ ആണ് സമീപിക്കുക. ഇങ്ങനെ ചെയ്യുന്നത് അമേരിക്കയിലെ നിയമങ്ങളെ മറികടക്കുന്നതിനും ഇന്ത്യന്‍ നിയമങ്ങളിലുള്ള പഴുതുകള്‍ ചൂഷണം ചെയ്യുന്നതിനും വേണ്ടിയാണ്. ഇത്തരം കേസുകള്‍ പലപ്പോഴും സ്ത്രീകള്‍ക്ക് പ്രതികൂലമാവുകയാണ് പതിവ്. അവരുടെ ഭര്‍ത്താക്കന്‍മാരുടെ രാജ്യത്തിന് പുറത്തുവെച്ചാണ് അവര്‍ ഉപേക്ഷിക്കപ്പെടുന്നത് എന്നതാണ് ഇതിന് കാരണം. ഒട്ടുമിക്ക കേസുകളിലും ഭര്‍ത്താവ് ഫയല്‍ ചെയ്ത കേസിന്റെ ലീഗല്‍ നോട്ടീസോ, പരാതിയുടെ കോപ്പിയോ, കോടതിയില്‍ ഹാജരാകുന്നതിനുള്ള അറിയിപ്പുകളോ ഭാര്യയ്ക്ക് ലഭിക്കാറില്ല. ബന്ധം വേര്‍പ്പെടുത്തുന്നതിന് ഇത്തരം നോട്ടീസുകള്‍ അയയ്ക്കണമെന്ന് അമേരിക്കയില്‍ വ്യവസ്ഥയുണ്ട്. എന്നാല്‍ ഇന്ത്യയില്‍ പുരുഷന്റെ കുടുംബമോ അയാള്‍ക്ക് വേണ്ടപ്പെട്ടവരോ ഇത് പൂഴ്ത്തുന്നു. അല്ലെങ്കില്‍ ബന്ധം വേര്‍പ്പെടുത്തുന്നതിന് നിയമപരമായി തയ്യാറാണെന്ന് കാണിക്കുന്നവിധം രേഖയില്‍ സ്ത്രീയുടെ കള്ളൊപ്പിടുന്നു.

നോട്ടീസ് അയച്ചുകൊടുത്താലും വളരെ വൈകി മാത്രമാണ് അത് ബന്ധപ്പെട്ട സ്ത്രീയുടെ കൈകളിലെത്തുക. ചിലപ്പോള്‍ ഒന്നോ രണ്ടോ ആഴ്ച മാത്രമായിരിക്കും ഇതിന് മറുപടി നല്‍കാനുള്ള സമയം ലഭിക്കുക. മിക്ക സ്ത്രീകളും അമേരിക്കയിലെ നിയമങ്ങളെക്കുറിച്ച് അജ്ഞരും ഇന്ത്യയില്‍ നിയമോപദേശം ലഭിക്കുന്നതിന് പരിമിതിയുള്ളവരുമാണ്. ഇന്ത്യയിലെ പ്രാദേശിക അഭിഭാഷകരും യു.എസ് കുടുംബ നിയമങ്ങളെക്കുറിച്ച് അജ്ഞരാണ്. അമേരിക്കന്‍ നിയമപ്രകാരം വിവാഹബന്ധം തകര്‍ന്നത് ഒരാളുടെ കുഴപ്പം കൊണ്ടാണെന്ന് തെളിയിക്കാന്‍ ഒരു സാക്ഷിയുടെയും ആവശ്യമില്ല. കോടതിയില്‍ ഹാജരാകാനുള്ള നോട്ടീസിനോട് പ്രതികരിച്ചില്ലെങ്കില്‍ ഏകപക്ഷീയമായി വിവാഹബന്ധം വേര്‍പ്പെടുത്താന്‍ അനുവദിക്കുകയും ചെയ്യും.

ഇന്ത്യയിലെ നിയമപ്രകാരം വിവാഹബന്ധം വേര്‍പ്പെടുത്തുന്നതിനുള്ള നോട്ടീസ് ലഭിച്ചശേഷവും എതിര്‍കക്ഷിക്ക് വിവാഹബന്ധം വേര്‍പ്പെടുത്താനുള്ള നീക്കത്തെ ചോദ്യം ചെയ്യാവുന്നതാണ്. അമേരിക്കയില്‍ വിവാഹബന്ധം വേര്‍പ്പെടുത്താനുള്ള കേസില്‍ കോടതി അയയ്ക്കുന്ന നോട്ടീസ് കൈപ്പറ്റാതിരിക്കുകയോ പ്രതികരിക്കാതിരിക്കുകയോ ചെയ്താല്‍ വിവാഹബന്ധം വേര്‍പ്പെടുത്താം. കേസ്സില്‍ എക്‌സ് പാര്‍ട്ടി വിധി വരാം. ഇത് മനസ്സിലാക്കാന്‍ ഇന്ത്യയിലുള്ള ഭാര്യക്കോ അവരുടെ അഭിഭാഷകനോ മിക്കപ്പോഴും കഴിയാറില്ല. ഇന്ത്യന്‍ കോടതികളില്‍ ഓരോ കേസുകളിലുമെടുക്കുന്ന സമയദൈര്‍ഘ്യം മാത്രം കണ്ട് പരിചയമുള്ള അഭിഭാഷകര്‍ അമേരിക്കന്‍ കോടതികളില്‍ കേസുകള്‍ പെട്ടെന്ന് തീര്‍പ്പാകുന്ന കാര്യത്തെക്കുറിച്ച് ബോധവാന്‍മാരല്ല. അമേരിക്കയില്‍ കോടതി നോട്ടീസിനോട് പ്രതികരിക്കാതിരിക്കുകയോ, കോടതിയില്‍ ഹാജരാകാതിരിക്കുകയോ, വാദം കേള്‍ക്കുന്നത് മാറ്റിവയ്ക്കാന്‍ ആവശ്യപ്പെടുകയോ ചെയ്യുമ്പോള്‍ സ്ത്രീകള്‍ക്ക് നഷ്ടമാവുന്നത് ജീവനാംശവും കുട്ടികളെ വളര്‍ത്തിക്കൊണ്ടുവരാനുള്ള സഹായവും ഭര്‍ത്താവിന്റെ സ്വത്തിന്‍മേലുള്ള അവകാശവുമാണ്.

ഇന്ത്യയില്‍ ഉപേക്ഷിക്കപ്പെട്ട സ്ത്രീ ഭര്‍ത്താവിന്റെ നിയമനോട്ടീസിന് മറുപടിയായോ അതിന് മുമ്പോ ഒദ്യോഗികമായി പരാതി നല്‍കുമെ ങ്കില്‍, അമേരിക്കയില്‍ കോടതികള്‍ ഇക്കാര്യത്തെക്കുറിച്ച് അറിയണമെന്നില്ല. അതുവഴി ഭര്‍ത്താക്കന്‍മാര്‍ക്ക് ഏകപക്ഷീയമായി വിവാഹബന്ധം വേര്‍പ്പെടുത്താനുള്ള അവസരം ലഭിക്കുന്നു. ഇതിനുപുറമെ കേസില്‍ ഉള്‍പ്പെടുന്ന ഇരുരാജ്യങ്ങളിലെയും കോടതികളിലെ നിയമങ്ങള്‍ വ്യത്യസ്തമാകാം. ഒരുരാജ്യത്തെ കോടതി മറ്റ് രാജ്യത്തെ കോടതിയുടെ വിധിയെ അവഗണിക്കാം. അതുകൊണ്ടുതന്നെ തീര്‍ത്തും വിരുദ്ധങ്ങളായ വിധികള്‍ ഇരു കോടതിയില്‍ നിന്നുമുണ്ടാകാം. ഉദാഹരണത്തിന്, വിവാഹസംബന്ധമായ അവകാശങ്ങളെക്കുറിച്ചുള്ള ഇന്ത്യന്‍ നിയമത്തിന് തുല്യമായ ഒന്ന് അമേരിക്കയിലില്ല. ഇത്തരത്തിലുള്ള വിപരീത നിയമങ്ങള്‍ സ്ത്രീകളുടെ സാമ്പത്തികവും സാമൂഹികവുമായ അവകാശങ്ങളെ അപകടത്തിലാക്കുന്നു. എന്തായാലും നിയമങ്ങള്‍ പരസ്​പരവിരുദ്ധമല്ലെങ്കില്‍ വിവാഹബന്ധം വേര്‍പ്പെടുത്തുന്നതുമായി ബന്ധപ്പെട്ട കേസുകളില്‍ വിദേശ രാജ്യങ്ങളിലെ വിധി അംഗീകരിക്കാന്‍ തയ്യാറാണെന്ന് സുപ്രീം കോടതി വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍ ഇക്കാര്യത്തില്‍ യു.എസ് കോടതികള്‍ ഇതേ നിലപാട് സ്വീകരിക്കുമോ എന്ന് വ്യക്തമല്ല.

സാഹചര്യം ഇങ്ങിനെയായിരിക്കെ വിദേശ രാജ്യങ്ങളിലുള്ളവര്‍ ഇന്ത്യയിലെ സ്ത്രീകളെ ഉപേക്ഷിക്കുന്ന പ്രശ്‌നത്തോട് എങ്ങിനെയാണ് ഇന്ത്യ പ്രതികരിക്കുക? ആഗോളീകരണകാലത്തെ യാഥാര്‍ത്ഥ്യങ്ങള്‍ക്കൊപ്പമെത്താന്‍ ഇന്ത്യയിലെയും അമേരിക്കയിലെയും സര്‍ക്കാരുകളും നിയമസാമാജികരും ന്യായാധിപന്മാരും സാമൂഹിക പ്രവര്‍ത്തകരുമെല്ലാം ഇപ്പോഴും പെടാപ്പാടിലാണ്. മുന്‍കാലങ്ങളില്‍ ഭര്‍ത്താവും ഭാര്യയും ഒരേ വീട്ടിലും ഒരേ പ്രദേശത്തും താമസിക്കുന്നവരായിരിക്കും. എന്നാല്‍ ആഗോളതലത്തില്‍ തൊഴിലിനു വേണ്ടി വ്യാപകമായി പലയിടത്തേയ്ക്കും യാത്ര ചെയ്ത് തുടങ്ങിയതോടെ ദമ്പതികള്‍ താമസിക്കുന്നത് ഒരേ വീട്ടിലായിരിക്കണമെന്നില്ല, ഒരേ ഭൂഖണ്ഡത്തില്‍പ്പോലുമാകണമെന്നില്ല. ഇത്തരം സാഹചര്യത്തില്‍ ബന്ധങ്ങളും മനുഷ്യരുടെ പെരുമാറ്റവും നിയന്ത്രിക്കാന്‍ പുതിയ അന്താരാഷ്ട്ര നിയമങ്ങള്‍ രൂപവത്കരിക്കുകയും നടപ്പിലാക്കുകയും ചെയ്യേണ്ടത് അത്യാവശ്യമാണ്.

അന്താരാഷ്ട്ര വ്യക്തി നിയമങ്ങളുമായി ബന്ധപ്പെട്ട ഹേഗ് കോണ്‍ഫറന്‍സ് അന്താരാഷ്ട്ര കുടുംബ നിയമങ്ങളിലെ തര്‍ക്കങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനുള്ള കണ്‍വന്‍ഷനുകള്‍ സംഘടിപ്പിക്കാറുണ്ട്. ഭര്‍ത്താക്കന്മാരാല്‍ ഉപേക്ഷിക്കപ്പെട്ട ഇന്ത്യയിലെ സ്ത്രീകള്‍ക്ക് സാമ്പത്തികസഹായവും മറ്റും ലഭ്യമാക്കുന്നതിനുള്ള നിയമപരിരക്ഷകള്‍ നിരവധി ഹേഗ് കണ്‍വന്‍ഷനുകള്‍ മുന്നോട്ടുവയ്ക്കുന്നുണ്ട്. എന്നാല്‍ ഓരോ രാജ്യത്തെയും സര്‍ക്കാരുകള്‍ ഈ നിര്‍ദേശങ്ങള്‍ അംഗീകരിക്കാന്‍ തയ്യാറാകാത്തിടത്തോളം മറ്റെല്ലാ അന്താരാഷ്ട്ര ഉടമ്പടികളെയും പോലെ ഹേഗ് കണ്‍വന്‍ഷനുകള്‍ക്കും പ്രസക്തിയില്ലാതാകും.

വിദേശത്തുള്ള ഭര്‍ത്താക്കന്‍മാരാല്‍ ഉപേക്ഷിക്കപ്പെടുന്ന സ്ത്രീകളുടെ പ്രശ്‌നം പരിഹരിക്കാനുള്ള ഇന്ത്യന്‍ സര്‍ക്കാരിന്റെ ശ്രമങ്ങള്‍ അര്‍ദ്ധമനസ്സോടെയുള്ളതും പലപ്പോഴും പ്രയോജനരഹിതവുമാണ്. അമേരിക്കയില്‍ കേസ് നടത്തുന്നതിന് സര്‍ക്കാര്‍ അനുവദിച്ചിട്ടുള്ള ആയിരത്തഞ്ഞൂറ് ഡോളര്‍ തീരെ അപര്യാപ്തമാണ്. ഇതാകട്ടെ ഇന്ത്യയിലുള്ള സ്ത്രീകള്‍ക്ക് ലഭ്യവുമല്ല. വിദേശത്തുള്ളവരെ വിവാഹം ചെയ്യുന്ന സ്ത്രീകള്‍ക്ക് രണ്ട് പാസ്‌പോര്‍ട്ടുകള്‍ അനുവദിക്കാനുള്ള സര്‍ക്കാരിന്റെ തീരുമാനം പോലും തിടുക്കത്തിലുള്ളതാണ്. കാരണം വിദേശത്തുവെച്ച് അത്തരം രേഖകള്‍ നഷ്ടപ്പെട്ടാലും അധികൃതരുടെ സഹായത്തോടെ അത് വീണ്ടെടുക്കുക എളുപ്പമാണ്. ഭര്‍ത്താവിനാല്‍ ഉപേക്ഷിക്കപ്പെട്ട സ്ത്രീകള്‍ക്ക് കേസ് നടത്താന്‍ അനുവദിക്കുന്ന സാമ്പത്തികസഹായം, വിദേശത്ത് ലഭ്യമാകുന്ന നിയമപരിരക്ഷകളെക്കുറിച്ച് അവരെ ബോധവതികളാക്കുന്നതിനും അവരുടെ അവകാശങ്ങളെക്കുറിച്ച് ബോധ്യപ്പെടുത്താനും ഉപയോഗിച്ചിരുന്നെങ്കില്‍ കൂടുതല്‍ ഫലപ്രദമായേനേ. ഇതിനുപുറമെ പ്രശ്‌നപരിഹാരത്തിനായി മറ്റ് രാജ്യങ്ങളുമായി ഉഭയകക്ഷി കരാറുകള്‍ ഒപ്പിടുന്നതിനും പരസ്​പരവിരുദ്ധ നിയമങ്ങളിലുള്ള ആശയക്കുഴപ്പങ്ങള്‍ തീര്‍ക്കാനും കേന്ദ്രസര്‍ക്കാരിന് നേതൃപരമായ പങ്ക് വഹിക്കാം.

വിദേശത്തുള്ള ഭര്‍ത്താക്കന്‍മാരാല്‍ ഉപേക്ഷിക്കപ്പെടുന്ന സ്ത്രീകളുടെ നിയമപരമായ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനായി 2009ല്‍ കേന്ദ്രസര്‍ക്കാര്‍ കാലിഫോര്‍ണിയയില്‍ താമസിക്കുന്ന ഒരു അഭിഭാഷകനെ നിയോഗിച്ചു. എന്നാല്‍ അമേരിക്കയിലെ ഓരോ സംസ്ഥാനത്തും നിലനില്‍ക്കുന്ന നിയമങ്ങള്‍ വ്യത്യസ്തമായതിനാല്‍ ഏതെങ്കിലും ഒരു സ്ഥലത്ത് താമസിക്കുന്ന ഒരു അഭിഭാഷകന് മൊത്തം 50 സംസ്ഥാനങ്ങളിലെയും വ്യത്യസ്തമായ കേസുകള്‍ കൈകാര്യം ചെയ്യുക അസാധ്യമാണ്. ലഭ്യമായ ഫണ്ടുകള്‍ അമേരിക്കയിലെ മൊത്തം സംസ്ഥാനങ്ങളില്‍ നിന്നുമുള്ള അഭിഭാഷകരുടെ ഒരു നെറ്റ്‌വര്‍ക്ക് രൂപവത്കരിക്കാന്‍ ഉപയോഗിക്കുന്നതായിരിക്കും ഇതിലും ഭേദം. ഏതെങ്കിലും ഒന്നോ രണ്ടോ സംസ്ഥാനങ്ങളിലെ പരീക്ഷണ കേസുകള്‍ കൈകാര്യം ചെയ്ത് കൃത്യമായ ഒരു കേസ് ലോ ഉണ്ടാക്കാനും നീതിന്യായ വ്യവസ്ഥയെക്കുറിച്ച് കൃത്യമായ വിദ്യാഭ്യാസം നല്‍കാനും ശ്രമിക്കേണ്ടതുണ്ട്. ഇത്തരം കേസ് ലോകള്‍ മറ്റ് സംസ്ഥാനങ്ങളിലെ അഭിഭാഷകരെ അറിയിക്കുകയാണെങ്കില്‍ അവിടങ്ങളിലെ സ്ത്രീകള്‍ക്ക് നീതി ലഭിക്കുന്നതിനാവശ്യമായ നിയമപരമായ മാറ്റങ്ങള്‍ വരുത്താന്‍ കഴിയും.

പ്രശ്‌നത്തില്‍ വനിതാ സംഘടനകള്‍ സ്വതന്ത്രമായ ശ്രമങ്ങള്‍ നടത്തുന്നുണ്ട്. അമേരിക്കയിലെ സൗത്ത് ഏഷ്യന്‍ വുമണ്‍സ് ഓര്‍ഗനൈസേഷന്‍സും ഇന്ത്യയിലെ സര്‍ക്കാതിര സംഘടനകളും സംയുക്തമായി ചേര്‍ന്ന് 'അമന്‍: ഗ്ലോബല്‍ വോയ്‌സസ് ഫോര്‍ പീസ് ഇന്‍ ദ ഹോം' എന്ന പേരില്‍ 2006 ഡിസംബര്‍ ഏഴിന് ഒരു നെറ്റ്‌വര്‍ക്ക് രൂപവത്കരിച്ചു. പശ്ചിമബംഗാളിലെ 'സ്വയം' എന്ന സംഘടനയും ന്യൂജേഴ്‌സിയിലെ 'മാനവി' എന്ന സംഘടനയും നേതൃത്വം നല്‍കുന്ന അമനില്‍ 30 സംഘടനകള്‍ അംഗങ്ങളാണ്. എന്നാല്‍ സംഘടന പ്രവര്‍ത്തിച്ചുതുടങ്ങിയപ്പോഴാണ് വിവിധ ഭൂഖണ്ഡങ്ങളിലെ വ്യത്യസ്തമായ കേസുകളും നിയമങ്ങളും വലിയ വെല്ലുവിളിയാണെന്ന് മനസ്സിലാകുന്നത്. വിദേശത്തുള്ള ഭര്‍ത്താക്കന്‍മാരാല്‍ ഉപേക്ഷിക്കപ്പെടുന്ന സ്ത്രീകളുടെ കേസുള്‍ മിക്കപ്പോഴും മൂന്നും നാലും നിയമവ്യവസ്ഥകളുടെ പരിധിയിലാണ് വരുന്നതെന്നതും വലിയ വെല്ലുവിളിയാണ്. ഇപ്പോള്‍ അമന്‍ കൂടുതല്‍ സംഘടനകളെ അതില്‍ അംഗങ്ങളാക്കാനും അതുവഴി നെറ്റ്‌വര്‍ക്ക് വിപുലപ്പെടുത്താനും ശ്രമിക്കുകയാണ്. ഇതോടൊപ്പം തന്നെ ഇരകളായ സ്ത്രീകള്‍ക്ക് ഒറ്റയ്‌ക്കൊറ്റയ്ക്കായി സഹായം നല്‍കാനും സര്‍ക്കാരിന്റെ നയപരമായ തീരുമാനങ്ങളില്‍ മാറ്റം വരുത്താനും ശ്രമിച്ചുപോരുന്നു.

ഉപേക്ഷിക്കപ്പെടുന്ന സ്ത്രീകളുടെ മറ്റൊരു ഗുരുതരമായ പ്രശ്‌നം അവരുടെ കുട്ടികള്‍ വിദേശത്തുതുടരുന്ന ഭര്‍ത്താവിന്റെ നിയന്ത്രണത്തിലാകുന്നതാണ്. അമേരിക്കയിലുള്ള ഭര്‍ത്താവ് ഭാര്യയെയും കുട്ടികളെയും സ്വന്തം രാജ്യത്തെത്തിച്ച് ഉപേക്ഷിച്ച ശേഷം ഏകപക്ഷീയമായി വിവാഹബന്ധം വേര്‍പ്പെടുത്തുകയും കുട്ടികളുടെ നിയന്ത്രണത്തിനുള്ള അധികാരം കോടതി വഴി നേടിയെടുക്കുകയും ചെയ്യുന്നു. ഇതിനുശേഷം, ഭാര്യ കുട്ടികളെ തട്ടിക്കൊണ്ടുപോയതായി കേസ്സുണ്ടാക്കുന്നു. ചിലപ്പോഴൊക്കെ ഭാര്യക്കെതിരെ വാറണ്ടുകള്‍ പുറപ്പെടുവിക്കുന്നു. ഈ സ്ത്രീക്ക് പിന്നെ അമേരിക്കയില്‍ കാലുകുത്താന്‍ കഴിയില്ല. വന്നാല്‍ അറസ്റ്റിലാകാം.

നിയമപരമായ സങ്കീര്‍ണതകള്‍, നീതിപൂര്‍വകമായ തീര്‍പ്പിനുള്ള പ്രയാസങ്ങള്‍, വ്യത്യസ്തരാഷ്ട്രങ്ങളുടെ വ്യത്യസ്ത നിയമ, സാംസ്‌കാരികതകള്‍ എന്നിവ കാരണം ഈ പ്രശ്‌നം വലിയ വെല്ലുവിളിയാവുന്നു. ഇന്ത്യയിലെ പുരുഷന്‍മാരും സ്ത്രീകളും തൊഴിലിനായി വിദേശത്തേയ്ക്ക് കുടിയേറുന്നത് വര്‍ദ്ധിച്ചതോടെ ഈ പ്രശ്‌നവും വര്‍ദ്ധിച്ചു. നിയമങ്ങള്‍ വ്യത്യസ്തങ്ങളാണ്, സാഹചര്യവും സംസ്‌കാരവുമെല്ലാം വ്യത്യസ്തങ്ങളാണ്. ഇത് കൈകാര്യം ചെയ്യുക വലിയ സ്ഥാപനങ്ങള്‍ക്കുപോലും പ്രയാസമാണ്. നിരാലംബരായ സ്ത്രീകളുടെ കാര്യം പറയാനുമില്ല.

സ്ത്രീകളുടെ ജീവിതം സുരക്ഷിതമാക്കാനും അവര്‍ക്ക് നീതി ലഭിക്കാനും അന്താരാഷ്ട്ര സമൂഹത്തിന്റെ കാഴ്ച്ചപ്പാടിലും നിയമങ്ങളിലും നയങ്ങളിലും മാറ്റം അനിവാര്യമാണ്.

ദൈവത്തിന്റെ നമ്പര്‍ ഇനി 20

ദൈവത്തിനും നമ്പറോ? ദൈവത്തിന്റെ നമ്പര്‍ പലര്‍ക്കും ഒരുപക്ഷേ സുപരിചിതം അല്ലെങ്കിലും 'റൂബിക് ക്യൂബിനെ'ക്കുറിച്ച് അറിവുണ്ടാകും. ലോകത്ത് ഏറ്റവുമധികം വിറ്റഴിയുന്ന കളിപ്പാട്ടമാണത്. ആറു വശങ്ങളിലായി ആറു നിറങ്ങള്‍ ഉള്ള കളിപ്പാട്ടം. അതുമായി ബന്ധപ്പെട്ട ഒരു സംഖ്യയാണ് 'ദൈവത്തിന്റെ നമ്പര്‍'. ഹംഗേറിയന്‍ അധ്യാപകന്‍ എര്‍നോ റൂബിക് ആണ് 1974 ല്‍ മാജിക് ക്യൂബ് എന്ന കളിപ്പാട്ടത്തിന് രൂപംനല്‍കിയത്. 1980 മുതല്‍ റൂബിക് ക്യൂബ് എന്ന പേരില്‍ വിപണിയില്‍ ഇത് ലഭ്യമാകാന്‍ തുടങ്ങി. അന്നു തൊട്ടിന്നുവരെ ലോകത്തെമ്പാടുമുള്ള കുട്ടികളേയും മുതിര്‍ന്നവരേയും ഒരുപോലെ ആകര്‍ഷിക്കുന്ന ഗണിത പ്രഹേളികയായി മാറി ഈ കൊച്ചു ചതുരക്കട്ട. ദൈവത്തിന്റെ സംഖ്യയുടെ പേരിലാണ് ഇപ്പോള്‍ റൂബിക് ക്യൂബ് വീണ്ടും വാര്‍ത്തകളില്‍ ഇടംനേടുന്നത്.

ദൈവത്തിന്റെ സംഖ്യ

ഒരു 3x3 റൂബിക് ക്യൂബ് പശ്‌നം ഏതവസ്ഥയില്‍ നിന്നും പരിഹരിക്കുന്നതിനായി ചുരുങ്ങിയത് എത്ര നീക്കങ്ങള്‍ നടത്തണം എന്നതിനെ സൂചിപ്പിക്കുന്ന സംഖ്യയാണ് 'ദൈവത്തിന്റെ സംഖ്യ' (God's Number or God's Algorithm) എന്ന് അറിയപ്പെടുന്നത്. റൂബിക് ക്യൂബ് നിര്‍മ്മിച്ചു 15 വര്‍ഷം കഴിഞ്ഞപ്പോള്‍ ഇതിനൊരു പരിഹാരം കണ്ടെത്തിയിരുന്നു - ചുരുങ്ങിയത് 20 നീക്കങ്ങള്‍ കൊണ്ട് റൂബിക് ക്യൂബ് പരിഹരിക്കാം എന്നായിരുന്നു ആ കണ്ടെത്തല്‍. ഏതവസ്ഥയില്‍ നിന്നും റൂബിക് പ്രശ്‌നപരിഹാരത്തിനായി പരമാവധി 20 നീക്കങ്ങള്‍ മാത്രം മതിയാകും എന്നു തെളിയിച്ചിരിക്കുകയാണ് ഇപ്പോള്‍, അതും വീണ്ടും 15 വര്‍ഷം പിന്നിടുമ്പോള്‍.

കെന്റ് സ്‌റ്റേറ്റ് യൂണിവേര്‍സിറ്റിയിലെ ഗണിതജ്ഞനായ മോര്‍ലി ഡേവിസണ്‍, ഗൂഗിള്‍ എന്‍ജിനീയര്‍ ജോണ്‍ ഡെത്രിഡ്ജ്, ക്യൂബ് വിദഗ്ദ്ധനും ഗണിതജ്ഞനുമായ ഹര്‍ബെര്‍ട് കൊസീംബ, കാലീഫോര്‍ണിയന്‍ കമ്പ്യൂട്ടര്‍ പ്രോഗ്രാമര്‍ തോമസ് റോക്കിക്കി എന്നിവര്‍ ചേര്‍ന്ന് ഗൂഗിള്‍ ലാബ്‌സിലെ ഒരുകൂട്ടം കമ്പ്യൂട്ടറുകളുടെ സഹായത്തൊടെ 35 കമ്പ്യൂട്ടര്‍ വര്‍ഷങ്ങള്‍ (CPU Years) എടുത്താണ് കഴിഞ്ഞ മാസം ഈ ഗണിത പ്രഹേളികയുടെ ചുരുളഴിച്ചത്.

ഒരു 3x3 റൂബിക് ക്യൂബിന് പരമാവധി 43,252,003,274,489,856,000 പെര്‍മ്യൂട്ടേഷന്‍ കോമ്പിനെഷനുകള്‍ ആണ് ഉള്ളത്.ഡെവിസണും കൂട്ടരും ഈ പരമാവധി കോംബിനേഷനുകളെ 19,508,428,800 ഭാഗങ്ങളായുള്ള 2,217,093,120 സെറ്റുകള്‍ ആക്കി വിഭജിച്ചു. സമമിതി സെറ്റ് കവറിംഗ് (symmtery set covering) സങ്കേതങ്ങള്‍ ഉപയോഗിച്ചു ഇതിനെ 55,882,296 സെറ്റുകള്‍ ആക്കി കുറച്ചു. ഓരോ സെറ്റുകളും 20 സെക്കന്റു കൊണ്ടു പരിഹരിക്കപ്പെടുന്ന ഒരു കമ്പ്യൂട്ടര്‍ പ്രോഗ്രാം തയ്യാറാക്കി.

വീണ്ടും ഇതിനെ 9,508,428,800 വത്യസ്ഥ അവസ്ഥകള്‍ ഉള്ള 2,217,093,120 ചെറിയ ഭാഗങ്ങള്‍ ആക്കി വിഭജിച്ചു. അതായത് പ്രശ്‌നപരിഹാരം എളുപ്പത്തിലാക്കാന്‍ ഇവയെ ഒരു സാധാരണ കമ്പ്യൂട്ടറിന്റെ മെമ്മറിക്കു ഉള്‍ക്കൊള്ളാനാവുന്ന വിധത്തിലാക്കി മാറ്റുകയായിരുന്നു ചെയ്തത്. ഒരു നല്ല ഡെസ്‌ക്ടോപ് കമ്പ്യൂട്ടര്‍ (ഇന്റല്‍ ക്വാഡ് കോര്‍) ഇതിനായി 1.1 ബില്ല്യണ്‍ സെക്കന്റുകള്‍ (35 സി പി യു വര്‍ഷങ്ങള്‍) എടുക്കും (സി പി യു വര്‍ഷം എന്നതു കൊണ്ട് ഉദ്ദേശിക്കുന്നത് ഒരു കമ്പ്യൂട്ടര്‍ ഒരു പ്രത്യേക പ്രശ്‌നപരിഹാരത്തിനായി എടുക്കുന്ന ആകെ സമയം ആണ്) ഗൂഗിള്‍ ലാബ്‌സിലെ അനേകം കമ്പ്യൂട്ടറുകളുടെ സഹായത്തോടെ ഏതാനും ആഴ്ചകള്‍ കൊണ്ടാണു ഇതു പൂര്‍ത്തിയാക്കിയത്. (ദൈവത്തിന്റെ നമ്പറിന്റെ ചരിത്രവും മറ്റു വിശദ വിവരങ്ങളും ഈ വെബ്‌സൈറ്റില്‍ ലഭ്യമാണ്)

കപ്പിത്താന്റെ തടവ് നീട്ടി; ചൈന-ജപ്പാന്‍ ബന്ധം ഉലയുന്നു

കിഴക്കന്‍ ചൈന കടലിലെ തര്‍ക്കത്തിലുള്ള ദ്വീപിനടുത്തുവെച്ച് പിടിയിലായ ചൈനീസ് കപ്പിത്താന്റെ തടവ് ജപ്പാന്‍ നീട്ടിയ സംഭവം ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതല്‍ വഷളാക്കി. ജപ്പാനുമായുള്ള എല്ലാ ഉന്നതതല ബന്ധങ്ങളും താല്‍ക്കാലികമായി പിന്‍വലിക്കുകയാണെന്ന് ചൈന വ്യക്തമാക്കി. ജപ്പാനില്‍ സെന്‍കാകു എന്ന പേരിലറിയപ്പെടുന്ന ദ്വീപിനുമേല്‍ ഇരു രാജ്യങ്ങളും അവകാശമുന്നയിക്കുന്നുണ്ട്. കഴിഞ്ഞ എട്ടാം തീയതിയാണ് പ്രശ്‌നത്തിനാധാരമായ സംഭവം നടക്കുന്നത്. ഇവിടെ മത്സ്യബന്ധനത്തിനെത്തിയ ചൈനീസ് ബോട്ട് ജപ്പാന്റെ കോസ്റ്റ് ഗാര്‍ഡ് ബോട്ടുമായി കൂട്ടിയിടിച്ചശേഷം ജപ്പാന്‍ കപ്പിത്താനെയും മറ്റും അറസ്റ്റു ചെയ്യുകയായിരുന്നു.
ബോട്ടും അതിലെ മറ്റ് തൊഴിലാളികളെയും ജപ്പാന്‍ വിട്ടുകൊടുത്തെങ്കിലും കപ്പിത്താനെ തടവിലാക്കി. പുതിയ കോടതി ഉത്തരവുപ്രകാരം ഇയാള്‍ ഈ മാസം 29 വരെ തടവില്‍ കഴിയേണ്ടിവരും.
തടവ് നീട്ടിയതിനോട് ചൈന രൂക്ഷമായി പ്രതികരിച്ചു. ജപ്പാന്‍ തെറ്റുകള്‍ക്കുമേല്‍ തെറ്റുകള്‍ ആവര്‍ത്തിച്ചാല്‍ അതുമൂലമുണ്ടാകുന്ന എല്ലാ സംഭവങ്ങള്‍ക്കും അവര്‍തന്നെയാകും ഉത്തരവാദികളെന്ന് ചൈനയുടെ വിദേശകാര്യ വക്താവ് പറഞ്ഞു.

കാറ്റാടി കുംഭകോണം: നാലു പേര്‍ക്കെതിരെ കേസ്; ഒരാള്‍ അറസ്റ്റില്‍

പാലക്കാട്: കാറ്റാടി കമ്പനിക്ക് വേണ്ടി അട്ടപ്പാടിയില്‍ ഭൂമി വാങ്ങിക്കൂട്ടിയതില്‍ അരങ്ങേറിയ തട്ടിപ്പുമായി ബന്ധപ്പെട്ട് അഹാഡ്‌സിലെ ഫീല്‍ഡ് ഓഫിസര്‍ ഉള്‍പ്പടെ നാല്‌പേര്‍ക്കെതിരെ പൊലീസ് കേസെടുത്തു. ഇടനിലക്കാരായ ഒരാളെ അറസ്റ്റ് ചെയ്തിട്ടുണ്ട്. അഹാഡ്‌സിലെ മുന്‍ ജീവനക്കാരനും ഭൂമി തട്ടപ്പിന്റെ പ്രാധാന ആസൂത്രകനുമായ ബിനു എസ്. നായരും കേസില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. പിടികിട്ടാനുള്ളവര്‍ക്കായി അഗളി പൊലീസ് തെരച്ചില്‍ നടത്തുകയാണ്.
ഭൂമി കച്ചവടത്തില്‍ ഇടനിലക്കാരനായ ആനക്കട്ടി സ്വദേശി പെരിയതമ്പി എന്നറിയപ്പെടുന്ന ശങ്കരനാരായണന്‍ (50) ആണ് അറസ്റ്റിലായത്. ഇയാളെ തിങ്കളാഴ്ച കോടതിയില്‍ ഹാജരാക്കും. അഹാഡ്‌സിലെ മുന്‍ ടൈപ്പിസ്റ്റും ഇടനിലക്കാരില്‍ പ്രധാനിയുമായ അഗളി സ്വദേശി ബിനു എസ്. നായര്‍, ഇപ്പോള്‍ സസ്‌പെന്‍ഷനില്‍ കഴിയുന്ന അഹാഡ്‌സിലെ ഫോറസ്ട്രി വിഭാഗം ഫീല്‍ഡ് ഓഫിസര്‍ പ്രേംഷമീര്‍, ഭൂമി വില്‍പ്പനയിലെ മറ്റൊരു ഇടനിലക്കാരനായ ഷോളയൂര്‍ സ്വദേശി കെ.എസ്. ജോയ് എന്നിവരാണ് പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസിലെ മറ്റു പ്രതികള്‍. ശിക്ഷാനിയമത്തിലെ വ്യാജരേഖ ചമക്കല്‍, ഗൂഡാലോചന, വഞ്ചന തുടങ്ങിയ കുറ്റകൃത്യങ്ങള്‍ പ്രതികളുടെ മേല്‍ ചുമത്തിയിട്ടുണ്ട്.
അട്ടപ്പാടിയിലെ കോട്ടത്തറ വില്ലേജ് ഓഫിസ് പരിധിയിലെ നല്ലശിങ്കയില്‍ കാറ്റാടി കമ്പനിക്കായി ഭൂമി വാങ്ങിക്കൂട്ടിയതില്‍ വന്‍ക്രമക്കേട് നടന്നതായി കലക്ടറുടെ അന്വേഷണ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള ഉന്നതതല ഉദ്യോഗസ്ഥ സമിതിയുടെ അന്വേഷണം പുരോഗമിക്കുകയാണ്. എന്നാല്‍, പ്രാഥമിക അന്വേഷണത്തിന്റെ അടിസ്ഥാനത്തില്‍ കലക്ടര്‍ നിര്‍ദേശിച്ചതു പ്രകാരമാണ് ഇപ്പോഴത്തെ പൊലീസ് നടപടി. ജില്ലാ പൊലീസ് സൂപ്രണ്ട് മുഖേന കലക്ടറുടെ ഉത്തരവ് ശനിയാഴ്ച ഉച്ചക്ക് ശേഷമാണ് അഗളി പൊലീസ് സ്‌റ്റേഷനില്‍ എത്തിയത്. ബിനു എസ്. നായരെ തേടി അഗളിയിലെ വീട്ടില്‍ പൊലീസ് എത്തിയെങ്കിലും പിടികൂടാനായില്ല. ഇയാള്‍ അട്ടപ്പാടിയില്‍ ഇല്ലെന്നാണ് സൂചന.

Sunday, September 19, 2010

നാട്ടിലെ തത്തകള്‍

നമ്മുടെ നാട്ടിലെ തത്തകള്‍ പറയുന്ന ചിലവാക്കുകളേ കൊളമ്പിയന്‍ തത്ത ലെറന്‍സോ സ്‌പാനിഷ്‌ ഭാഷയില്‍ പറഞ്ഞുള്ളൂ. 'തത്തമ്മേ ... പൂച്ച ... പൂച്ച... ' എന്നു പറയുന്നതിന്‌ പകരം 'ഓടിക്കോ പൂച്ചവരുന്നൂ...' എന്നാണവള്‍ പറഞ്ഞത്‌ . പക്ഷേ, ഇത്‌ കൊളമ്പിയന്‍ പോലീസിന്‌ ധാരാളമായിരുന്നു. അവര്‍ അവളെ കൈയോടെ കസ്‌റ്റഡിയിലെടുത്തു.

സംഭവമിങ്ങനെ...


കൊളമ്പിയന്‍ നഗരമായ ബരാംഗ്‌ക്വില്ലയിലെ മയക്കു മരുന്ന്‌ കേന്ദ്രം റെയ്‌ഡ് ചെയ്യാനാണ്‌ പോലീസെത്തിയത്‌. 300 റോളം പോലീസുകാരാണ്‌ രഹസ്യകേന്ദ്രം വളഞ്ഞത്‌. എന്നാല്‍ പ്രത്യേക പരിശീലനം ലഭിച്ച തത്ത പോലീസിനെ കണ്ടപ്പോള്‍ 'ഓടിക്കോ പൂച്ചവരുന്നൂ...' എന്ന്‌ വിളിച്ചുകൂവുകയായിരുന്നത്രേ. തത്ത നല്‍കിയ വിവരത്തെ തുടര്‍ന്ന്‌ മയക്കുമരുന്ന്‌ മാഫിയ ഓടി രക്ഷപെട്ടു. ഇവിടെ നിന്ന്‌ പോലീസ്‌ 250 കത്തികളും 1,000 ഡോസ്‌ മരിജുവാനയും കണ്ടെടുത്തു. തത്ത കൂടുതല്‍ പ്രശ്‌നമായപ്പോള്‍ അവളെ കസ്‌റ്റഡിയിലെടുക്കുകയായിരുന്നെന്ന്‌ പോലീസ്‌ ഓഫീസര്‍ എഡുസ്‌ മുനോസ്‌ പറഞ്ഞു. കൂടു സഹിതം കാറിലേക്ക്‌ എടുക്കുമ്പോഴും 'ഓടി രക്ഷപെടൂ' എന്ന്‌ തത്തമ്മ പറഞ്ഞുകൊണ്ടിരുന്നു.


മാധ്യമ പ്രവര്‍ത്തകര്‍ക്കു മുന്നില്‍ പ്രദര്‍ശിപ്പിച്ചപ്പോഴും ലെറന്‍സോ തത്തക്ക്‌ ഒന്നേ പറയാനുണ്ടായിരുന്നുള്ളൂ. 'ദാ പൂച്ച ... ഓടിക്കോ!'

അമ്മമാരിലെ പൊണ്ണത്തടി നവജാതശിശുക്കളുടെ ഹൃദയാരോഗ്യത്തെ ബാധിക്കുമെന്ന് പഠനങ്ങള്‍ സൂചിപ്പിക്കുന്നു. ഹൃദയത്തിന്റെയോ ഹൃദയധമനികളുടെയോ ഘടനയില്‍ തകരാറ് കാണപ്പെടുന്ന കോഞെ്ജനിറ്റല്‍ ഹാര്‍ട്ട് ഡിഫക്ട് ആണ് അനാരോഗ്യകരമായ തടിയുള്ള അമ്മമാരുടെ കുട്ടികളില്‍ കാണപ്പെടുന്ന മാരകമായ തകരാറ്. ഗര്‍ഭിണികളിലെ പൊണ്ണത്തടി അമ്മയ്ക്കും കുഞ്ഞിനും ഒട്ടേറെ അസുഖങ്ങള്‍ക്ക് കാരണമാകുമെന്ന് നിരവധി പഠനങ്ങള്‍ നേരത്തേ കണ്ടെത്തിയിരുന്നു.

കാഴ്ചയുടെ ലോകം കംപ്യൂട്ടറില്‍ ഒതുക്കുന്നവര്‍ പ്രത്യേകം ശ്രദ്ധിക്കുക. നിങ്ങളുടെ കണ്ണുകള്‍ക്ക് 'വിഷ്വല്‍ ബ്രെയ്ക്' ആവശ്യമാണ്.

ദീര്‍ഘനേരം കംപ്യൂട്ടറില്‍ തന്നെ കണ്ണുംനട്ട് ജോലി ചെയ്യുമ്പോള്‍, കണ്ണുകള്‍ അടുത്തുള്ള വസ്തുവില്‍ മാത്രമേ ഫോക്കസ് ചെയ്യപ്പെടുന്നുള്ളു. അതുകൊണ്ട് ഇടയ്ക്ക് കുറച്ചുനേരം ദൂരെയുള്ള ഒരു വസ്തുവിലേക്ക് നോക്കണം. ഒരു മണിക്കൂറില്‍ അഞ്ച് മിനിറ്റെങ്കിലും ഇങ്ങനെ ചെയ്യുന്നത് നല്ലതാണ്. പച്ചപ്പുള്ളിടത്തേയ്ക്കു നോക്കുന്നത്, മനസിനെന്നതുപോലെ കണ്ണുകള്‍ക്കും ഫ്രഷ്‌നെസ് പകരുന്നു.

തുടര്‍ച്ചയായി കംപ്യൂട്ടറിനു മുന്നിലിരുന്ന് ജോലി ചെയ്യുമ്പോള്‍, ഇടയ്ക്ക് അല്‍പനേരം കണ്ണടച്ചിരിക്കുന്നതും കണ്ണിന്റെ ആയാസം കുറയ്ക്കും. വെറുതെ ഇമ ചിമ്മുന്നതു പോലും കണ്ണുകളുടെ 'ഡ്രൈനസ്' കുറയ്ക്കും.

ആവശ്യത്തിന് പ്രകാശമുളളിടത്ത് കംപ്യൂട്ടര്‍ വയ്ക്കുക. കംപ്യൂട്ടറില്‍ ഗ്ലെയര്‍ അടിക്കാതെയും ശ്രദ്ധിക്കണം.

മോനിട്ടറില്‍ നിന്നും 20- 28 ഇഞ്ച് അകന്നിരിക്കുക.

ഇടയ്ക്ക് തണുത്ത വെള്ളം കൊണ്ട് കണ്ണുകള്‍ കഴുകണം.

കണ്ണുകള്‍ക്ക് ക്ഷീണം തോന്നുമ്പോള്‍, സീറ്റില്‍ നിവര്‍ന്നിരുന്ന ശേഷം ഉള്ളംകൈ രണ്ടും കൂട്ടിപ്പിടിച്ച് തിരുമ്മുക. കൈകളില്‍ ചൂട് അനഭവപ്പെടുമ്പോള്‍ ഉള്ളംകൈ കൊണ്ട് കണ്ണ് മെല്ലെ മൂടുക. ഒരു മിനിറ്റ് അങ്ങനെ ഇരിക്കുക. ഇങ്ങനെ ചെയ്താല്‍ കണ്ണുകളെ ക്ഷീണം കുറയും.

വൈകിട്ട് വീട്ടില്‍ വരുമ്പോള്‍, തണുപ്പിച്ച കട്ടന്‍ചായയില്‍ മുക്കിയ പഞ്ഞി കണ്ണുകള്‍ക്കു മുകളില്‍ വച്ച് 10 മിനിറ്റുനേരം വിശ്രമിക്കുന്നത് നല്ലതാണ്. അതുപോലെ, മുറിച്ച വെള്ളരിക്ക കണ്ണുകള്‍ക്കു മുകളില്‍ വയ്ക്കുന്നതും കണ്ണിന്റെ ക്ഷീണമകറ്റും.

ക്യാരറ്റ്, ഇലക്കറികള്‍, മുട്ട, പാല്‍, പാല്‍ ഉല്‍പ്പന്നങ്ങള്‍ തുടങ്ങിയവ കണ്ണിന്റെ ആരോഗ്യത്തിന് ഗുണപ്രദമാണ്.

കാഴ്ചക്കു മങ്ങല്‍, തലവേദന, കണ്ണുകള്‍ക്ക് അസ്വസ്ഥത, കംപ്യൂട്ടറില്‍ ജോലി ചെയ്തതിനു ശേഷം ദൂരെയുള്ള വസ്തുക്കളില്‍ നോക്കുമ്പോള്‍ ഫോക്കസ് ചെയ്യാന്‍ പ്രയാസം തോന്നുക തുടങ്ങിയ പ്രശ്‌നങ്ങള്‍ അനുഭവപ്പെടുന്നുണ്ടെങ്കില്‍ ഡോക്ടറെ കാണാന്‍ മടിക്കരുത്
ബാല്യത്തിന്‍ കുറുബുമായ് ഞാന്‍ ഓടി നടന്ന കാലം .....
സുന്ദരകാലമായ് മിന്നിമറയുനെന്‍ മനസ്സില്‍ ..
ഓര്‍കുന്നു ഞാന്‍ എന്‍ നഷ്ട വസന്തം,
അറിയുന്നു ഞാന്‍ അതിന്‍ നഷ്ട ധൂളി .....

അമ്മതെന്‍ മടിത്തട്ടില്‍ ചാഞ്ചാടി ,
ഉറങ്ങാനായ് കിടക്കും നേരം ...
ചോദിക്കുമായിരുനെന്‍ അമ്മോട് ഞാന്‍ ,
എന്താണീ ഉദരമൊരു പന്തുപോലമ്മേ.....
ചെറുചിരിയാല്‍ വാരിയെടുത്ത് ഉമ്മ വെച്ചെന്‍ അമ്മ,
നിനക്ക് കൂട്ടായ് ഒരുവനെടുത്തു വച്ചിരികുന്നമ്മ ..
വരുമവനൊരുനാള്‍ നിന്‍റെ മാത്രം പൊന്‍ഉണ്ണിയായ് ....
സന്തോഷമാം ദിനങ്ങളില്‍ മുഴുകി ഞാന്‍ ...........
ആഹ്ലാദത്തിന്‍ നൗകയായ് തിരകളില്‍ അറിഞാടി..

ഉറക്കത്തില്‍ നിന്നുണര്‍ന്നു തിരഞ്ഞു ഞാന്‍ എന്‍ അമ്മയെ ..
ചോദിച്ചു ഞാന്‍ രോദനത്താല്‍ എവിടെയെന്‍ അമ്മ ...
കൊണ്ടുപോയി കാണിച്ചുതന്നെന്‍ അമ്മയെ അവര്‍ ,
രോഗ ശയ്യയില്‍ വേദനകളാല്‍ മുറുകുന്നെന്‍-
സ്വന്തം അമ്മയെ ..........
ഓടി അടുത്തുഞാന്‍ ചുംബനത്താല്‍ ആലിംഗനം ചെയ്തു..
അമ്മേ നിനകിതെന്തു പറ്റി.....
എന്തിനെന്നെ വിട്ടോടി വന്നു നീ ഇവിടെ ....
പറഞ്ഞു തന്നെന്‍ അമ്മ ,
ഇന്നലെ രാത്രി ഉറങ്ങാനായ് കിടന്നനേരം -
അടുത്തുവന്നെനെ, എടുത്തു പറന്നകന്നു നിന്‍ മുത്തശ്ശി ...
മനോഹരമായൊരു പൂങ്കാവനത്തിലൂടെ...
മുന്‍പെങ്ങും ഞാന്‍ അവിടെ പോയിട്ടില്ലെന്‍ ഓമലേ .....!

ഞാന്‍ അറിയുനെന്‍ ഏകാന്തത
ചൊടിച്ചു ഞാന്‍ നിന്‍ മുത്തശ്ശിയോടു ,
എവിടെയെന്‍ പയ്തല്‍ .............
അവന്‍റെ ജീവിതമിനിയും ഭാക്കി ,
നിനക്കിനി അവനുമായില്ലൊരു ജീവിതം ഭൂമിയില്‍ ...
അറിയുക നീ എന്‍ പുത്രി വരുക നീ എന്നോടൊത്ത്‌....
മറുപടി നല്‍കി മുത്തശ്ശി എന്നെയും കൊണ്ടകന്നു നീങ്ങി ...
കയ്കാലുകള്‍ പിടഞ്ഞലറി ഞാന്‍ ....
അരുത് ,അവനില്ലാതെ ഞാന്‍ ഇല്ലെന്‍ ദൈവങ്ങളെ ...
താഴേക്കെറിഞ്ഞു എന്നെ നിന്‍ മുത്തശ്ശി .............
അറിയുക നീ എന്‍ മകനെ ...
കണ്ടത് ഞാനൊരു സ്വപ്നമെങ്കിലും ,
കണ്ണുതുറന്നു ഞാന്‍ കണ്ടതെന്‍ രക്തത്തിന്‍ മെത്ത.......

പറഞ്ഞു തീര്‍നതും,കെട്ടിപിടിച്ചെന്നെ ഉമ്മവെച്ചമ്മ.....
അമ്മക്ക് പൂവണ്ട മകനെ നിന്നെ തനിച്ചാക്കി എങ്ങും .....
തളര്‍നു പോയെന്‍ അമ്മയുടെ കരങ്ങള്‍ ,
എടുത്തു മാറ്റി ഞാന്‍ എന്‍ മൂര്‍ധാവില്‍ നിന്നും .....
ഉറങ്ങിപോയെന്‍ അമ്മ എന്നേക്കുമായ് ..............................
കെട്ടിപിടിച്ചു ഓരയിട്ടു കരഞ്ഞു ഞാന്‍ ,
എന്നെ നോക്കി നില്‍ക്കും ഏകാന്തതയെ കണ്ട്‌....
ഒരിക്കലും വരാതൊരെന്‍ ഉണ്ണിയെ ഓര്‍ത്ത് .........................

യുക്തി ജയിച്ച രാത്രി

പട്ടി തേങ്ങ പോതിയ്ക്കാന്‍ പുറപ്പെട്ട പോലെ - ആഭിചാര ക്രിയകള്‍ കൊണ്ട് തന്നെ കൊല്ലാന്‍ ശ്രമിച്ചു പരാജയപ്പെട്ട മന്ത്രവാദിയെ പറ്റി സനല്‍ ഇടമറുക് പറഞ്ഞതാണിത്. തന്നെ രാഷ്ട്രീയമായി തകര്‍ക്കാന്‍ എതിരാളികള്‍ ആഭിചാര പ്രയോഗം ചെയ്യുന്നു എന്ന ഉമാ ഭാരതിയുടെ വാദത്തെ കുറിച്ച് ചര്‍ച്ച ചെയ്യാന്‍ "ഇന്‍ഡ്യ ടി.വി." എന്ന ടെലിവിഷന്‍ ചാനലിന്റെ സ്റ്റുഡിയോയില്‍ എത്തിയതായിരുന്നു ഇന്ത്യയിലെ പല ഉന്നത രാഷ്ട്രീയക്കാരുടെയും ബിസിനസ്സുകാരുടെയും സ്വകാര്യ മന്ത്രവാദിയായ പണ്ഡിറ്റ്‌ സുരേന്ദര്‍ ശര്‍മയും, ഇന്ത്യയിലെ യുക്തിവാദ പ്രസ്ഥാനത്തിന്റെ പ്രമുഖ വക്താവായ സനല്‍ ഇടമറുകും. ചര്‍ച്ച ചൂട്‌ പിടിച്ചപ്പോള്‍ മന്ത്രവാദം കൊണ്ട് ഒരാളെ തനിക്ക്‌ അപായപ്പെടുത്താനും കൊല്ലാനും കഴിയും എന്ന് പറഞ്ഞ പണ്ഡിറ്റ്‌ സുരേന്ദര്‍ ശര്‍മ എന്ന മന്ത്രവാദിയോട് ആ വിദ്യ തന്നില്‍ തന്നെ പ്രയോഗിച്ചു കാണിക്കാന്‍ സനല്‍ വെല്ലുവിളിച്ചതോടെയാണ് രസകരമായ സംഭവ പരമ്പരയുടെ തുടക്കം.

ആഭിചാര പ്രയോഗങ്ങളുടെ നിരവധി രീതികള്‍ ശര്‍മ ടെലിവിഷന്‍ പ്രേക്ഷകര്‍ക്ക്‌ മുന്‍പില്‍ അവതരിപ്പിച്ചു. ഫോട്ടോ കത്തിക്കുക, ഗോതമ്പ്‌ മാവ്‌ കൊണ്ടുണ്ടാക്കിയ പ്രതിമയെ സൂചി കൊണ്ട് കുത്തി പീഡിപ്പിക്കുക എന്നിങ്ങനെ. എന്നാല്‍ ഇത്തരം പ്രയോഗങ്ങള്‍ അസംബന്ധമാണ് എന്നും ഇതെല്ലാം വെറും അന്ധ വിശ്വാസമാണ് എന്നും പറഞ്ഞ ഇടമറുക് ഇത് സത്യമാണെന്ന് തെളിയിക്കാന്‍ ശര്‍മയെ വെല്ലുവിളിച്ചു. ഇത്തരം പ്രയോഗങ്ങള്‍ തന്റെ മേലെ തന്നെ പ്രയോഗിക്കാം എന്ന് അറിയിക്കുകയും ചെയ്തു. ഉന്നതന്മാരായ തന്റെ ഇടപാടുകാര്‍ നഷ്ടപ്പെട്ടാലോ എന്ന ഭയത്താല്‍ ശര്‍മയ്ക്ക് ഈ വെല്ലുവിളി ഏറ്റെടുക്കേണ്ടി വന്നു. കേവലം മൂന്ന് മിനിറ്റ്‌ കൊണ്ട് ഇടമറുകിനെ മന്ത്രം പ്രയോഗിച്ചു കൊല്ലാമെന്നായി മന്ത്രവാദി.

http://www.youtube. com/watch? v=Bmo1a-bimAM
"ഓം ലിംഗലിംഗലിംഗലിംഗ കിലികിലികിലികിലി..." എന്ന മന്ത്രോച്ചാരണ ത്തോടെ മന്ത്രവാദി മൂന്ന് മിനിറ്റ്‌ ആഭിചാര പ്രയോഗം നടത്തിയെങ്കിലും ചിരിച്ച് കൊണ്ട് ഇതെല്ലാം വെറും അസംബന്ധമാണ് എന്ന് പറഞ്ഞു സനല്‍ ഇടമറുക്.

http://www.youtube. com/watch? v=NpwCuv_ izn4

"എന്താ പണ്ഡിറ്റ്ജി, ഒന്നും സംഭവിച്ചില്ലല്ലോ" എന്ന ടെലിവിഷന്‍ അവതാരകന്റെ ചോദ്യത്തിന്, തനിക്ക്‌ 15 മിനിറ്റ്‌ കൂടി സമയം വേണം എന്നായിരുന്നു ശര്‍മയുടെ മറുപടി. വീണ്ടും മന്ത്ര തന്ത്രങ്ങള്‍ തുടര്‍ന്നുവെങ്കിലും ഒന്നും സംഭവിച്ചില്ല. സനല്‍ ചിരിച്ചു കൊണ്ടേയിരുന്നു. വീണ്ടും ഒരു പതിനഞ്ചു മിനിറ്റ്‌ നീളുന്ന പ്രയോഗങ്ങളില്‍ മന്ത്രവാദി പല പുതിയ അടവുകളും പുറത്തെടുത്തു. തുറന്നു പിടിച്ച കഠാര കൊണ്ടും, വെള്ളം കൊണ്ടും മറ്റും. ഇതിനിടയ്ക്ക് സനലിന്റെ നെറ്റിയില്‍ വിരല് കൊണ്ട് ശക്തമായി അമര്‍ത്തിയ മന്ത്രവാദിയെ ടെലിവിഷന്‍ അവതാരകന് ഇടപെട്ടു മാറ്റേണ്ടി വന്നു. ശരീരത്തില്‍ സ്പര്‍ശിക്കാതെ തുടരാമെന്ന വ്യവസ്ഥയില്‍ ക്രിയകള്‍ വീണ്ടും തുടര്‍ന്നു.

അവസാനം സനല്‍ പൂജിക്കുന്ന ദൈവങ്ങളുടെ സംരക്ഷണം കൊണ്ടാണ് അദ്ദേഹത്തിന് ഒന്നും സംഭവിക്കാത്തത് എന്നായി മന്ത്രവാദി. രാത്രി പതിനൊന്നു മണിക്ക് നടത്തുന്ന പ്രത്യേക ആഭിചാര കര്‍മ്മങ്ങളില്‍ പങ്കെടുത്താല്‍ ശക്തമായ വിധികള്‍ പ്രയോഗിക്കാം എന്നും, അതില്‍ സനലിനെ അപായപ്പെടുത്താം എന്നും ശര്‍മ അറിയിച്ചു.

http://www.youtube. com/watch? v=t9taL2vcOJ0
ഇത് പ്രകാരം രാത്രി ശര്‍മ തയ്യാറാക്കിയ മാന്ത്രിക സന്നാഹങ്ങളുടെ ഇടയില്‍ സനല്‍ ഇരിക്കുകയും, പൂജാ മന്ത്രങ്ങള്‍ ആരംഭിക്കുകയും ചെയ്തു. ഇത്തവണ മന്ത്രങ്ങള്‍ ഉരുവിടാനായി വേറെയും സഹായികള്‍ ഉണ്ടായിരുന്നു. 40 മിനിട്ടോളം നീണ്ടു നിന്ന "ഘോരമായ" ആഭിചാര പ്രയോഗങ്ങളുടെ അവസാനം, ഇപ്പോള്‍ എന്ത് തോന്നുന്നു എന്ന മന്ത്രവാദിയുടെ ചോദ്യത്തിന്, "ഇത്തരം മന്ത്രവാദ പ്രയോഗങ്ങളെല്ലാം വെറും അന്ധ വിശ്വാസമാണ് എന്ന് ഇപ്പോള്‍ തനിക്ക്‌ കൂടുതല്‍ വ്യക്തമായി" എന്ന് സനല്‍ ഇടമറുക് അറിയിച്ചു. ഈ പരീക്ഷണത്തിന്റെ പരാജയത്തോടെ, ഒട്ടേറെ പേര്‍ക്ക് ഇത് ബോധ്യമായിട്ടുണ്ടാവും എന്നും, ഇത്തരം അന്ധ വിശ്വാസങ്ങള്‍ ഇന്ത്യയില്‍ നിന്നും തുടച്ചു മാറ്റാനുള്ള ശ്രമങ്ങള്‍ക്ക് ഇത് സഹായകരമാകും എന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.
NoufalHabeeb

ആരോഗ്യമുള്ള കുഞ്ഞ് പിറക്കാന്‍

മാതൃത്വം ശ്രദ്ധയോടും കരുതലോടും കൂടി കൈകാര്യം ചെയ്യേണ്ടത് അതിപ്രധാനമാണ്. കുഞ്ഞിനെ ഗര്‍ഭപാത്രത്തില്‍ വഹിക്കുന്നത് അമ്മയാണെങ്കിലും ആരോഗ്യമുള്ള കുഞ്ഞായി പുറത്തുവരുന്നതില്‍ അച്ഛനും പങ്കുണ്ട്. എങ്ങനെയെങ്കിലും കുഞ്ഞുണ്ടാവുക എന്നതല്ല നല്ല ആരോഗ്യമുള്ള കുട്ടിയുണ്ടാവുക എന്നതാവണം ഓരോ ഗര്‍ഭധാരണത്തിന്റെയും ലക്ഷ്യം. 38 ആഴ്ച അമ്മയുടെ ഗര്‍ഭപാത്രത്തില്‍ വളര്‍ച്ചയുടെ വിവിധ ഘട്ടങ്ങളിലൂടെ കടന്നുപോകുന്ന ഗര്‍ഭസ്ഥശിശുവിന് പൂര്‍ണ വളര്‍ച്ചയിലെത്താന്‍ വേണ്ട സര്‍വ ഘടകങ്ങളും നല്‍കേണ്ടത് ദമ്പതികളുടെ ഉത്തരവാദിത്വമാണ്.

ഗര്‍ഭധാരണം എപ്പോള്‍?
ഗര്‍ഭധാരണം ഒരിക്കലും 'അബദ്ധ'ത്തില്‍ ആവരുത്. ഒരു കുഞ്ഞിനെ വഹിക്കാന്‍ ശാരീരികവും മാനസികവുമായ ഒരുക്കം ആത്യാവശ്യമാണ്. എപ്പോള്‍ ഗര്‍ഭിണിയാവണം എന്നത് ആസൂത്രിതമായി ചെയ്യുന്നതാണ് അമ്മയുടെയും കുഞ്ഞിന്റെയും ആരോഗ്യത്തിന് നല്ലത്. ഓരോ വ്യക്തിയുടെയും ജീവിതം ഗര്‍ഭാവസ്ഥയില്‍ തുടങ്ങുന്നു. ഗര്‍ഭപാത്രത്തില്‍ കഴിയുന്ന 266 ദിവസങ്ങളില്‍ ഭാവിജീവിതത്തിന്റെ എല്ലാ അടിത്തറയും സൃഷ്ടിക്കപ്പെടുന്നു. പ്രത്യേകിച്ച് ആദ്യത്തെ 5 മാസത്തിലാണ് ഗര്‍ഭസ്ഥശിശുവിന്റെ ശാരീരിക അവയവങ്ങള്‍ രൂപാന്തരപ്പെടുന്നത്.

ഗര്‍ഭസ്ഥശിശുവിന്റെ വളര്‍ച്ചയോടൊപ്പം ഈ 'ഭാരം' ചുമക്കാനായി ഗര്‍ഭിണിയുടെ ഗര്‍ഭപാത്രമടക്കം മറ്റെല്ലാ അവയവങ്ങളിലും മാറ്റം സംഭവിക്കുന്നു. ഹൃദയം, രക്തധമനികള്‍, വൃക്ക, കരള്‍ തുടങ്ങി ശരീരത്തിന്റെ എല്ലാ ഭാഗങ്ങളും പുതിയ അതിഥിക്ക് സൗകര്യമൊരുക്കാനായി തയ്യാറാവുന്നു. ആരോഗ്യപ്രശ്‌നമുള്ളവര്‍ ശരിയായ തയ്യാറെടുപ്പില്ലാതെ ഗര്‍ഭിണിയാവരുത്. അത് ആരോഗ്യമുള്ളകുഞ്ഞിന് ജന്മം നല്‍കാന്‍ ബുദ്ധിമുട്ടാവും. അപകടസാധ്യതകള്‍ ഒഴിവാക്കാന്‍ ഗര്‍ഭിണിയാവുന്നതിനു മുന്‍പ് ദമ്പതികള്‍ വിദഗ്ധ പരിശോധനയ്ക്ക് വിധേയരാവണം. പ്രമേഹ രോഗമുള്ളവര്‍, രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിച്ച ശേഷമേ ഗര്‍ഭിണിയാകാവൂ. പ്രമേഹരോഗികളില്‍ അംഗവൈകല്യമുള്ള കുഞ്ഞ് ജനിക്കാനുള്ള സാധ്യത കൂടുതലാണ്. ഹൃദയസംബന്ധമായ രോഗം, അപസ്മാരം, തൈറോയിഡ് രോഗങ്ങള്‍, മറ്റു പാരമ്പര്യ രോഗങ്ങള്‍ എന്നിവ ഉള്ളവര്‍ ഗൈനക്കോളജിസ്റ്റിനെ കണ്ട് നിര്‍ദേശങ്ങള്‍ സ്വീകരിച്ചശേഷം മാത്രമേ ഗര്‍ഭിണിയാവാന്‍ പാടുള്ളൂ. ഗര്‍ഭിണിയാവുന്നതിന്റെ ഒരു മാസം മുന്‍പെങ്കിലും ഫോളിക് ആസിഡ് എന്ന വിറ്റാമിന്‍ ഗുളിക കഴിക്കുന്നതുമൂലം ചിലതരം അംഗവൈകല്യങ്ങള്‍ തടയാനാവും.

മാനസിക തയ്യാറെടുപ്പ്
മാനസികമായ തയ്യാറെടുപ്പും പ്രധാനം തന്നെ. അച്ഛനും അമ്മയും ആവാനുള്ള മാനസിക പക്വത ഉണ്ടോ എന്ന് സ്വയം ചോദിക്കണം. സന്തോഷവും സമാധാനവും സ്‌നേഹവും പകര്‍ന്നുകൊടുക്കുന്ന അന്തരീക്ഷത്തില്‍ കുഞ്ഞിനെ വളര്‍ത്താനാവുമോ? എങ്കില്‍മാത്രം മുന്നോട്ടു പോവുക. ഗര്‍ഭകാലത്ത് സ്ത്രീകള്‍ സന്തോഷവും സമാധാനവുമുള്ളവരായിരിക്കണം.

പരിരക്ഷ
മാസമുറ തെറ്റുമ്പോഴേക്കും ഗര്‍ഭസ്ഥശിശുവിന് രണ്ട് ആഴ്ച വളര്‍ച്ചയായിട്ടുണ്ടാവും. മാസമുറ തെറ്റിയാല്‍ ഉടനെ ഡോക്ടറെ കാണുന്നതാണ് ഉത്തമം. പാരമ്പര്യ രോഗമുള്ളവര്‍, കുടുംബത്തില്‍ അംഗവൈകല്യങ്ങള്‍ ഉള്ളവര്‍ അക്കാര്യം ഡോക്ടറോട് തുറന്നുപറയണം. ഏതെങ്കിലും മരുന്നിന് അലര്‍ജിയുണ്ടെങ്കിലും മറച്ചുവെക്കരുത്. ഇതുമായി ബന്ധപ്പെട്ട് എന്തെങ്കിലും പേപ്പറുകള്‍ ഉണ്ടെങ്കില്‍ ഡോക്ടറെ കാണിക്കണം. ഡോക്ടര്‍ പറയുന്ന നിര്‍ദേശങ്ങള്‍ കൃത്യമായി പാലിക്കണം. 7 മാസം വരെ മാസത്തില്‍ ഒരിക്കലും അതിനുശേഷം രണ്ടാഴ്ചയിലൊരിക്കലും ഡോക്ടറെ കാണേണ്ടതാണ്. ആവശ്യമുള്ള വിറ്റാമിന്‍ ഗുളികകള്‍, അയേണ്‍, കാത്സ്യം ഗുളികകള്‍ എന്നിവ ഡോക്ടറുടെ നിര്‍ദേശാനുസരണം കഴിക്കുകയും വേണം. കുഞ്ഞിന്റെ വളര്‍ച്ചയ്ക്കുവേണ്ട ഘടകങ്ങള്‍കൂടി കണക്കിലെടുക്കേണ്ടതുണ്ട്. അതില്‍ പ്രധാനം ശരിയായ ആഹാരരീതിയും അമ്മയുടെ മാനസിക അവസ്ഥ, ശരിയായ കുടുംബാന്തരീക്ഷം എന്നിവയാണ്.

ആഹാരക്രമം
ശരിയായ ഭക്ഷണക്രമം കുഞ്ഞിന്റെ കൃത്യമായ വളര്‍ച്ചയെ സഹായിക്കുന്നു. അമ്മ കഴിക്കുന്ന ആഹാരം രക്തത്തിലലിഞ്ഞ്, അതിലൂടെ ഗര്‍ഭസ്ഥശിശുവിന് ആവശ്യമായ പോഷകം ലഭിക്കുന്നു.'പൊടി' വാങ്ങി കലക്കിക്കുടിച്ചാല്‍ മതി, ആരോഗ്യമുള്ള കുഞ്ഞുണ്ടാവും എന്ന പരസ്യവാചകത്തില്‍ മയങ്ങി, അതു മാത്രം കഴിക്കുന്ന അമ്മമാരും കുറവല്ല.

വീട്ടില്‍ ലഭ്യമാവുന്ന ഊര്‍ജവും പോഷകവും നിറഞ്ഞ ആഹാരം കഴിക്കുന്നതാണ് ബുദ്ധി. ഇവയിലൂടെ ലഭിക്കുന്ന ഊര്‍ജവും പോഷകവും തീര്‍ച്ചയായും പരസ്യങ്ങളില്‍ കാണുന്ന ടിന്‍ഫുഡുകളില്‍ ഇല്ല. ചോറ്, പയറ്, കടല, പരിപ്പ്, മീന്‍, മുട്ട, പാല്‍, കൂവരക്, പച്ചക്കറികള്‍, ഇലക്കറികള്‍, പഴവര്‍ഗങ്ങള്‍ ഇവയെല്ലാം പ്രധാനമാണ്. നിത്യേന മൂന്നോ നാലോ ഗ്ലാസ് പാല്‍ അല്ലെങ്കില്‍ പാല്‍ ഉത്പന്നങ്ങള്‍ കഴിക്കണം . അഞ്ചു മുതല്‍ പത്തു വരെ കപ്പ് പച്ചക്കറികളും പഴങ്ങളും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തണം. ആഹാരം ഏഴു പ്രാവശ്യമായി ഇടവിട്ട് കഴിക്കുന്നതാണ് നല്ലത്. കുറഞ്ഞത് 10 ഗ്ലാസ് വെള്ളമെങ്കിലും കുടിക്കണം.




ധാരാളം മീന്‍ കഴിക്കുന്നവര്‍ക്ക് ഗര്‍ഭകാല പ്രയാസങ്ങള്‍ കുറയുന്നതായി പഠനങ്ങള്‍ കാണിക്കുന്നു. മാസം തികയാതെയുള്ള പ്രസവം, തൂക്കം കുറഞ്ഞ കുഞ്ഞ് ഇവയെല്ലാം ധാരാളം മത്സ്യം കഴിക്കുന്നവരില്‍ കുറവാണ്. നിത്യേന കരിക്കിന്‍വെള്ളം കുടിച്ചാല്‍ കുഞ്ഞിന്റെ ശരിയായ വളര്‍ച്ചയെ അത് സഹായിക്കും. പരസ്യങ്ങളില്‍ കാണുന്ന നിറം പിടിപ്പിച്ച പാനീയങ്ങള്‍ കുടിക്കരുത്.

രാവിലെയുള്ള ഛര്‍ദി
ഇത് ആദ്യത്തെ മൂന്നു മാസം സാധാരണമാണ്. ഗര്‍ഭസ്ഥശിശുവിന്റെ വളര്‍ച്ചയുടെ പ്രധാന ഘട്ടമാണ് ഈ സമയത്ത് നടക്കുന്നത്. ഹാനികരമായതൊന്നും ഗര്‍ഭസ്ഥശിശുവിന് ഏല്‍ക്കാതിരിക്കാനായി പ്രകൃതി ഒരുക്കുന്ന പ്രതിരോധമാര്‍ഗമാണ് ഛര്‍ദി. ഇത് ഒരു രോഗമല്ല. ഛര്‍ദിച്ചാല്‍ കുഴപ്പമാവും എന്ന് തെറ്റിദ്ധരിച്ച് അത് മാറ്റാനായി മരുന്ന് കഴിക്കുന്നതും, ഡ്രിപ്പ് എടുക്കുന്നതും കുഞ്ഞിന്റെ വളര്‍ച്ചയെ ബാധിക്കും. അതുകൊണ്ട് ചില മുന്‍കരുതലുകള്‍ എടത്താല്‍ മാത്രം മതി. ഇഞ്ചിനീര് കുടിക്കുന്നത് നല്ലൊരു പ്രതിവിധിയാണ്. തണുത്ത ആഹാരം, എരിവും മസാലയും കുറഞ്ഞ ആഹാരം, ഇഷ്ടം തോന്നുന്ന ആഹാരം എന്നിവ ഉപയോഗിച്ചാല്‍ ഓക്കാനവും ഛര്‍ദിയും നിയന്ത്രിക്കാനാവും.

സ്‌കാനിങ്
അഞ്ച് മാസത്തിനു മുന്‍പേ ചെയ്യുന്ന സ്‌കാനിങ്ങിലൂടെ അംഗവൈകല്യങ്ങള്‍ പലതും കണ്ടുപിടിക്കാനാവുന്നു. ഭൂണത്തിന്റെ വളര്‍ച്ച, അസാ ധാരണമായ ഗര്‍ഭാവസ്ഥ, ഗര്‍ഭസ്ഥശിശുവിന്റെ കിടപ്പ്, ശിശുവിനു ചുറ്റും ആവരണം ചെയ്യുന്ന വെള്ളത്തിന്റെ അളവ്, ശിശുവിന്റെ ശ്വാസത്തിന്റെയും ഹൃദയമിടിപ്പിന്റെയും അനക്കത്തിന്റെയും അവസ്ഥ, മറുപിള്ളയുടെ സ്ഥാനം തുടങ്ങിയ കാര്യങ്ങള്‍ സ്‌കാനിങ്ങിലൂടെ മനസ്സിലാക്കാം. മറ്റു പ്രശ്‌നങ്ങളില്ലാത്ത സാധാരണ ഗര്‍ഭിണികള്‍ക്ക് ഒന്നോ രണ്ടോ സ്‌കാന്‍ മാത്രം മതിയാവും.

140 സെന്റീമീറ്ററില്‍ കുറവു പൊക്കമുള്ളവര്‍, 40 കിലോയില്‍ താഴെ തൂക്കമുള്ളവര്‍, പ്രായം 18 വയസ്സിനു താഴെയും 35 വയസ്സിനു മുകളിലുള്ളവര്‍, മറ്റു ആരോഗ്യപ്രശ്‌നമുള്ളവര്‍, നേരത്തെ സിസേറിയന്‍ വഴി പ്രസവം നടന്നവര്‍, ആദ്യപ്രസവത്തില്‍ മാസം തികയാതെ പ്രസവിച്ചവര്‍, പ്രസവത്തില്‍ കുഞ്ഞു മരിച്ചവര്‍, മൂന്നില്‍ കൂടുതല്‍ പ്രസവിച്ചിട്ടുള്ളവര്‍, രണ്ടോ അതില്‍ കൂടുതല്‍ പ്രാവശ്യമോ അടുപ്പിച്ച് ഗര്‍ഭം അലസിപ്പോയിട്ടുള്ളവര്‍, വന്ധ്യതാ ചികിത്സയിലൂടെ ഗര്‍ഭിണിയായവര്‍ - ഇവര്‍ക്കെല്ലാം പ്രത്യേകമായി വിദഗ്ധചികിത്സ ആവശ്യമാണ്.

ഗര്‍ഭിണികളിലുണ്ടാവുന്ന അപായസൂചനകള്‍ പ്രത്യേകം അറിയേണ്ടതാണ്. ഗര്‍ഭകാലത്തുണ്ടാവുന്ന രക്തസ്രാവം, കാല്‍പ്പാദങ്ങളില്‍ നീരു വന്ന് വീര്‍ക്കുക, മൂത്രത്തിന്റെ അളവ് കുറയുക, നീണ്ടുനില്‍ക്കുന്ന തലവേദന, വയറുവേദന, ഉറക്കക്കുറവ്, വെള്ളം പൊട്ടിപ്പോവുക, ഗര്‍ഭസ്ഥശിശുവിന്റെ അനക്കം കുറയുക എന്നിവ കണ്ടാല്‍ ഉടനെ വിദഗ്ധപരിശോധന തേടുക.

നടുവേദന
മിക്കവാറും എല്ലാ ഗര്‍ഭിണികളെയും നടുവേദന അലട്ടാറുണ്ട്. വളരെനേരം നിന്നോ ഇരുന്നോ ജോലിചെയ്യുന്നവര്‍, അമിത വണ്ണമുള്ളവര്‍, ശരിയായ വ്യായാമമില്ലാത്തവര്‍ എന്നിവരിലാണ് കൂടുതലായി ഇതു കണ്ടുവരുന്നത്. വേദനയുള്ള ഭാഗത്ത് ചെറിയ ചൂടുവെക്കുന്നത് വേദന കുറയാന്‍ സഹായിക്കും. ഇരിക്കുമ്പോള്‍ നടുവിന് താങ്ങ് നല്‍കാനായി ഉറപ്പുള്ള തലയണയോ മറ്റോ ഉപയോഗിക്കുക. കിടക്കുമ്പോള്‍ ചെരിഞ്ഞു കിടക്കണം. നടുവിന്റെ ഭാഗത്ത് ഒരു ബഡ് ഷീറ്റ് മടക്കിയോ തലയണയോ താങ്ങായി വെക്കുക. കാല്‍മുട്ടുകള്‍ മടക്കിവക്കുക എന്നിവ വേദനയകറ്റാന്‍ സഹായിക്കും. ഗര്‍ഭകാലത്തെ ഒരു പ്രത്യേകതയാണ് മലബന്ധം. ചെറു ചൂടുവെള്ളം കുടിക്കുക, നാരുകള്‍ നിറഞ്ഞ ഭക്ഷണം ആഹാരത്തില്‍ ഉള്‍പ്പെടുത്തുക എന്നിവയാണ് പ്രതിവിധി.

തൂക്കം കുറഞ്ഞാല്‍
ശിശുവിന്റെ ശാരീരിക, മാനസിക, ബുദ്ധിപരമായ വളര്‍ച്ചയെയും വികാസത്തെയും പ്രതികൂലമായി ബാധിക്കുന്ന ഒന്നാണ് തൂക്കക്കുറവ്. ജനനസമയത്ത്് കുഞ്ഞിന് 2.8 മുതല്‍ 3 കിലോ വരെ തൂക്കം വേണം. 2.5 കിലോക്കു താഴെയുള്ള കുഞ്ഞുങ്ങളെയാണ് വളര്‍ച്ച മുരടിച്ചതും തൂക്കം കുറഞ്ഞതുമായി കരുതുന്നത്. പ്രതിരോധശക്തി കുറഞ്ഞ ശിശുക്കള്‍ക്ക് പ്രസവശേഷം അണുബാധ ഉണ്ടാവാനുള്ള സാധ്യത കൂടുതലാണ്. ഗര്‍ഭകാലത്ത് തലച്ചോറിന്റെ വളര്‍ച്ചയ്ക്ക് ആവശ്യമായ ഓക്‌സിജന്‍ ശരിയായി കിട്ടാതെവരുന്നു. ജന്നി വന്ന് സ്ഥിരമായ ബുദ്ധിമാന്ദ്യത്തിനുവരെ ഇടയായേക്കാം.

ഗര്‍ഭകാലത്ത് പോഷകാഹാരക്കുറവ്, മാനസികസമ്മര്‍ദ്ദം എന്നിവ ഉള്ളവരിലാണ് ഇത്തരം കുഞ്ഞുങ്ങള്‍ ജനിക്കുന്നത്. ഗര്‍ഭകാലത്തെ മാനസിക സംഘര്‍ഷം, ചുറ്റുമുള്ള ശബ്ദകോലാഹലങ്ങള്‍ തുടങ്ങിയവയെല്ലാം ഗര്‍ഭസ്ഥശിശുവിന്റെ വളര്‍ച്ചയിലും ഭാവിയിലെ സ്വഭാവരൂപവത്കരണത്തിലും സുപ്രധാന പങ്ക് വഹിക്കുന്നു.

: ചേരമാന്‍ പള്ളി

ചേരമാന്‍ പറമ്പില്‍ നിന്ന്‌ കൊടുങ്ങല്ലൂര്‍ പട്ടണത്തിലേക്ക് കടക്കുന്നതിന്‌ ഒരു കിലോമീറ്റര്‍ മുന്നേ നാഷണല്‍ ഹൈവേയില്‍ത്തന്നെ(N.H. 17) എല്ലാവരും ശ്രദ്ധിക്കപ്പെടുന്ന രീതിയിലാണ് ചേരമാന്‍ ജുമാ മസ്ജിദ് നിലകൊള്ളുന്നത്. എണ്ണിത്തിട്ടപ്പെടുത്താന്‍ ആകാത്തത്രയും പ്രാവശ്യം ഞാനീ മസ്ജിദിന് മുന്നിലൂടെ കടന്നുപോയിരിക്കുന്നെങ്കിലും ഇതിപ്പോള്‍ ആദ്യമായിട്ടാണ് ആ പള്ളിവളപ്പിലേക്ക് കടക്കുന്നത്.

ഭാരതത്തിലെ ആദ്യത്തെ മുസ്ലീം പള്ളിയാണ് ചേരമാന്‍ മസ്ജിദ് എന്നതുകൊണ്ടുതന്നെ ഈ ദേവാലയത്തിനൊപ്പം കൊടുങ്ങല്ലൂരിന്റേയും ചരിത്രത്തിലുള്ള സ്ഥാനം വളരെ വലുതാണ്‌.



കൊടുങ്ങലൂര്‍ തലസ്ഥാനമാക്കി കേരളം ഭരിച്ചിരുന്ന ചേരമാന്‍ പെരുമാള്‍ ഒരിക്കല്‍ ആകാശത്ത് ചന്ദ്രന്‍ രണ്ടായി പിളര്‍ന്ന് പോകുന്നതായ അസാധാരണമായ ഒരു സ്വപ്നം കാണുകയുണ്ടായി. ശ്രീലങ്കയിലെ ആദം മലയില്‍ ഉണ്ടെന്ന് പറയപ്പെടുന്ന ആദം നബിയുടെ കാല്‍പ്പാട് കാണാനായി ഇറങ്ങിത്തിരിച്ച അറബ് വംശജരായ തീര്‍ത്ഥാടകസംഘം(കച്ചവടസംഘമാണെന്നും പറയപ്പെടുന്നു) മുസരീസിലെത്തി പെരുമാളിനെ സന്ദര്‍ശിച്ചപ്പോള്‍ , വിശുദ്ധ ഖുറാനിലെ 54:1-5 ഭാഗത്തിലൂടെ ഈ സ്വപ്നത്തെപ്പറ്റി നല്‍കിയ വ്യാഖ്യാനം പെരുമാളിന് ബോദ്ധ്യപ്പെടുകയും, മുഹമ്മദ് നബിയെപ്പറ്റിയൊക്കെ അവരുടെ അടുക്കല്‍ നിന്ന് മനസ്സിലാക്കി ഇസ്ലാമില്‍ ആകൃഷ്ടനായ പെരുമാള്‍ തന്റെ സാമ്രാജ്യം പലതായി വിഭജിച്ച് പ്രാദേശിക പ്രമുഖരെ ഏല്‍പ്പിച്ച് സുഗമമായ ഭരണം ഉറപ്പാക്കിക്കൊണ്ട് മക്കയിലേക്ക് യാത്രയാകുകയും പ്രവാചക സന്നിധിയില്‍ എത്തിച്ചേര്‍ന്ന് താജുദ്ദീന്‍ എന്ന് നാമപരിവര്‍ത്തനം ചെയ്ത് ഇസ്ലാം മതം സ്വീകരിച്ചു എന്നാണ് വിശ്വാസം.

കുറേക്കാലം മുഹമ്മദ് നബിയോടൊപ്പം ചിലവഴിച്ച ചേരമാന്‍ പെരുമാള്‍ ഇന്ത്യയിലേക്കുള്ള മടക്കയാത്രയ്ക്കിടയില്‍ അറേബ്യന്‍ ഉപഭൂഖണ്ഡത്തില്‍ വെച്ചുതന്നെ മരണമടഞ്ഞു. മരിക്കുന്നതിന് മുന്നേ ചേരമാന്‍ പെരുമാള്‍ ചില കുറിമാനങ്ങള്‍ അദ്ദേഹത്തിനൊപ്പം ഉണ്ടായിരുന്ന മാലിക്‍ ഇബ്‌നു ദിനാര്‍ എന്ന യോഗിവര്യന് കൈമാറി. മാലിക് ദിനാര്‍ പിന്നീട് കേരളത്തില്‍ എത്തുകയും, പെരുമാളിന്റെ കത്തുകള്‍ കേരളത്തിലെ ഭരണകര്‍ത്താക്കള്‍ക്ക് കൈമാറുകയും, കേരളത്തില്‍ വിവിധയിടങ്ങളിലായി മുസ്ലീം പള്ളികള്‍ പണിയാനുള്ള അനുമതി പ്രാദേശിക ഭരണകര്‍ത്താക്കളില്‍നിന്നും നേടുകയും ചെയ്തു. അങ്ങനെ മാലിക്ക് ദിനാര്‍ തന്നെ പ്രഥമ ഖാസിയായി ഇന്ത്യയിലെ ആദ്യത്തെ ഈ മുസ്ലീം പള്ളി, A.D. 629 ല്‍ കൊടുങ്ങലൂരില്‍ സ്ഥാപിക്കപ്പെടുകയും ചെയ്തു.

ചേരമാന്‍ പെരുമാളിന്റേയും ചേരമാന്‍ പള്ളിയുടേയും ചരിത്രം പറയുമ്പോള്‍ ചരിത്രകാരന്മാര്‍ തമ്മിലുള്ള തര്‍ക്കവിഷയങ്ങളും പറയാതിരിക്കാനാവില്ല. ഒരു പഴയ ബുദ്ധവിഹാരം പള്ളി പണിയാനായി വിട്ടുകൊടുത്തു എന്നാണ് കുഞ്ഞിക്കുട്ടന്‍ തമ്പുരാന്‍ വ്യാഖ്യാനിക്കുന്നത്. ചേരമാന്‍ പെരുമാള്‍ ബുദ്ധമതമാണ് സ്വീകരിച്ചതെന്നും അക്കാലത്ത് ഇസ്ലാമിലേക്ക് മതപരിവര്‍ത്തനങ്ങള്‍ നടന്നിരുന്നില്ല എന്നും , ചേരമാന്‍ പെരുമാള്‍ തന്നെയാണോ പള്ളിബാണ പെരുമാള്‍ എന്നും , ഇതില്‍ ഏത് പെരുമാളാണ് മക്കയിലേക്ക് പോയത് , എന്നുമൊക്കെയുള്ള കാര്യങ്ങള്‍ ഇന്നും ചരിത്രകാരന്മാര്‍ക്ക് തര്‍ക്കവിഷയം തന്നെയാണെങ്കിലും മാലിക്ക് ദിനാറുമായി ബന്ധമുള്ള ഒരു ചേരരാജാവ് ഉണ്ടായിരുന്നു എന്നും, അദ്ദേഹം മുസ്ലീമായിട്ടുണ്ടെന്നും , മക്കയിലേക്ക് പോകുകയും മടക്കയാത്രയ്ക്കിടയില്‍ അറബ് ഉപഭൂഖണ്ഡത്തില്‍ വെച്ച് കാലം ചെയ്തു എന്നുള്ള കാര്യത്തിലും, ചേരമാന്‍ പള്ളി തന്നെയാണ് ഇന്ത്യയിലെ ആദ്യത്തെ മുസ്ലീം പള്ളി എന്ന കാര്യത്തിലുമൊക്കെ ആര്‍ക്കും ഒരു തര്‍ക്കവുമില്ല. ഈ വിഷയവുമായി ബന്ധപ്പെട്ട ചില കാര്യങ്ങള്‍ വില്യം ലോഗന്റെ മലബാര്‍ മാനുവലിലും പരാമര്‍ശിക്കപ്പെടുന്നുണ്ട്.

പതിനൊന്നാം നൂറ്റാണ്ടില്‍ ഈ പള്ളി ആദ്യമായി പുനരുദ്ധരിക്കപ്പെട്ടു എന്ന് കരുതിപ്പോരുന്നു. 1974 ല്‍ പള്ളിയുടെ ഉള്‍ഭാഗത്തെ പഴമ നിലനിര്‍ത്തിക്കൊണ്ടുതന്നെ മുന്‍ഭാഗമൊക്കെ ഉടച്ച് വാര്‍ക്കുകയുണ്ടായി. 1994ലും 2001ലും പഴയ പള്ളിയില്‍ പുനര്‍ നിര്‍മ്മാണം നടത്തിയിട്ടുണ്ട്.





എന്തുകൊണ്ടോ പഴയ പള്ളിയുടെ 100ല്‍ ഒന്ന് മനോഹാരിതപോലും പുതുക്കിപ്പണിത മുന്‍ഭാഗത്ത് എനിക്കിതുവരെ കാണാനായിട്ടില്ല. കേരളത്തനിമയുണ്ടായിരുന്ന പള്ളി അതുപോലെ തന്നെ പുതുക്കിപ്പണിഞ്ഞ് പൈതൃകം നിലനിര്‍ത്തുന്നതിന് പകരം ആധുനികതയുടെ പുറംചട്ടയിടീച്ചപ്പോള്‍ , ചരിത്രത്തില്‍ നിന്നുതന്നെ അകന്ന് മാറിപ്പോയതായി എനിക്ക് തോന്നുന്നത് ഞാനൊരു പഴഞ്ചനായതുകൊണ്ടാകാം. പ്രസംഗപീഠവും തൂക്കുവിളക്കുമൊക്കെയിരിക്കുന്ന ഉള്‍ഭാഗത്തിന്റെ പഴമ ഇപ്പോഴും നിലനിര്‍ത്തിയിട്ടുണ്ടെന്നത് ശ്രദ്ധേയമായ കാര്യമാണ്.

മാലിക്ക് ദിനാര്‍ തന്നെ സ്ഥാപിച്ചിട്ടുള്ള കാസര്‍ഗോട് ജില്ലയിലെ തളങ്ങരയിലുള്ള ‘മാലിക്ക് ദിനാര്‍ ‘ എന്ന പള്ളി പഴക്കം നഷ്ടപ്പെടാതെ ഇന്നും നിലനിര്‍ത്തിയിരിക്കുന്നു എന്നത് ഇക്കൂട്ടത്തില്‍ പ്രത്യേകം സ്മരിക്കേണ്ടതാണ്.

മതസൌഹാര്‍ദ്ദത്തിനും പേരുകേട്ടതാണ്‌ ചേരമാന്‍ പള്ളി. റമദാന്‍ നാളുകളില്‍ മറ്റ് മതസ്ഥര്‍ നടത്തുന്ന ഇഫ്‌ത്താര്‍ വിരുന്നുകളും വിജയദശമി നാളുകളില്‍ ഇവിടെ വെച്ച് വിദ്യാരംഭം നടത്താന്‍ മുസ്ലീം ഇതര സമുദായക്കാര്‍ വരുന്നതുമൊക്കെ ഇവിടത്തെ അതുല്യമായ മതമൈത്രിയുടെ ഉദാഹരണങ്ങളാണ്.





വിളക്ക് കത്തിച്ചുവെച്ചിരുന്ന ഇന്ത്യയിലെ ഏക മുസ്ലീം പള്ളി ഇതുമാത്രമായിരിക്കണം. ഇസ്ലാമിലില്ലാത്ത കാര്യങ്ങളാണ് വിളക്ക് കത്തിക്കുക എന്നതൊക്കെയെങ്കിലും ചേരമാന്‍ പള്ളിയില്‍ അതൊക്കെ പാരമ്പര്യത്തിന്റെ ഭാഗമായി തുടര്‍ന്ന് പോരുകയായിരുന്നു. ആദ്യകാലത്ത് വെളിച്ചം കിട്ടാന്‍ വേണ്ടി കത്തിച്ചുവെച്ചിരുന്ന വിളക്ക്, വൈദ്യുതി കടന്നുവന്നിട്ടും നിറയെ എണ്ണയിട്ട് കത്തിനിന്നിരുന്നെങ്കിലും ഈയടുത്ത കാലത്ത് വിളക്കിലെ തിരി അണയുകയായിരുന്നു. കരിയും പുകയുമൊക്കെയാണ് വിളക്കണയാനുള്ള കാരണങ്ങളായി പറയപ്പെടുന്നത്. എന്നിരുന്നാലും ജാതിമതഭേദമെന്യേ പള്ളി സന്ദര്‍ശിക്കാന്‍ വരുന്നവര്‍ ആഗ്രഹസാഫല്യത്തിനായി ഈ വിളക്കിലേക്ക് എണ്ണ നേര്‍ച്ചയായി നല്‍കുന്ന പതിവ് ഇന്നും തുടര്‍ന്നുപോരുന്നുണ്ട്.

വിദേശികളടക്കം ഒരുപാട് സഞ്ചാരികള്‍ പള്ളിവളപ്പില്‍ കറങ്ങിനടക്കുന്നുണ്ട്, ഞങ്ങളവിടെ ചെല്ലുമ്പോള്‍ . നിസ്ക്കാര സമയമായതുകൊണ്ടോ മറ്റോ ആകണം ഇപ്പോള്‍ പള്ളിക്കകത്തേക്ക് പ്രവേശിക്കാന്‍ പറ്റില്ല എന്നാണു്‌ ഓഫീസില്‍ നിന്നും പറഞ്ഞത്. സാധാരണഗതിയില്‍ ചില ഹൈന്ദവക്ഷേത്രങ്ങളില്‍ മാത്രമേ അന്യമതസ്ഥര്‍ക്ക് കയറുന്നതിന് വിലക്കുള്ളൂ. മുസ്ലീം പള്ളികളിലും കൃസ്ത്യന്‍ പള്ളികളിലും ആര്‍ക്കും കയറുന്നതിന് വിലക്കൊന്നും പറഞ്ഞുകേട്ടിട്ടില്ല. എനിക്കങ്ങനെയൊരു അനുഭവം ഇതുവരെ ഉണ്ടായിട്ടുമില്ല.

പ്രധാനവാതിലിന് ‌ മുന്നില്‍ നിന്നാല്‍ അകത്തേക്ക്‌ കയറാതെ തന്നെ പള്ളിക്കകത്തെ കാഴ്ചകള്‍ എല്ലാം വ്യക്തമാണ്‌. ഉത്തരത്തില്‍ നിന്ന് തൂങ്ങിക്കിടക്കുന്ന വെങ്കലത്തില്‍ തീര്‍ത്ത അതുപുരാതനമായ തൂക്കുവിളക്കും , മിര്‍ഹാബും , 900 വര്‍ഷത്തിനുമേല്‍ പഴക്കമുള്ള പച്ചിലച്ചാറുകൊണ്ട് നിറം കൊടുത്തിരിക്കുന്ന‌ പ്രസംഗപീഠവുമെല്ലാം നോക്കി കുറച്ചുനേരം നിന്നതിനുശേഷം ഞങ്ങള്‍ പള്ളിക്ക് ഒരു വലം വെച്ചു.







തന്റെ മകനായ ഹബീബ് ബിന്‍ മാലിക്കിനെ അടുത്ത ഖാസിയായി നിയമിച്ചതിനുശേഷം മാലിക്ക് ദിനാര്‍ കേരളത്തിലുടനീളം വിപുലമായി യാത്ര ചെയ്തു, പലയിടങ്ങളിലും പള്ളികള്‍ നിര്‍മ്മിച്ചു. പിന്നീട് അദ്ദേഹം അറേബ്യയിലേക്ക് മടങ്ങുകയും അവിടെ വെച്ച് മരണമടയുകയും ചെയ്തു.

സ്ത്രീകളുടെ നിസ്ക്കാര മുറിയോട് ചേര്‍ന്ന് കാണുന്ന ഖബറിടങ്ങള്‍ (മഖ്ബറ) ഹബീബ് ബിന്‍ മാലിക്കിന്റേയും അദ്ദേഹത്തിന്റെ ഭാര്യ ഖുമൈറിയുടേയും ആണെന്ന് വിശ്വസിക്കപ്പെടുന്നു.



പള്ളിക്ക് പുറകിലായുള്ള കുളത്തിന്റെ പാര്‍ശ്വഭാഗങ്ങള്‍ നന്നായി മോടി പിടിപ്പിച്ചിരിക്കുന്നു. കുളത്തിന്റെ വശത്തൂടെ നടന്ന് വിശ്രമകേന്ദ്രവും ചേരമാന്‍ മ്യൂസിയവും ചേര്‍ന്ന കെട്ടിടത്തിനടുത്തെത്തി.



മ്യൂസിയത്തിനകത്ത് കാര്യമായൊന്നും ഇല്ല. മിനിയേച്ചര്‍ കലാകാരന്‍ കെ.പി.ശ്രീകുമാര്‍ നിര്‍മ്മിച്ച മസ്ജിദിന്റെ പഴയൊരു മാതൃകയാണ്‌ എടുത്തുപറയാനുള്ള ഏക ആകര്‍ഷണം . പഴയ ഒന്നുരണ്ട് ശവമഞ്ചങ്ങളും തലക്കല്ലുമൊക്കെ മ്യൂസിയത്തിലുണ്ട്.



അറബികളടക്കം ഒന്നുരണ്ട് യാത്രികര്‍ക്ക് പള്ളിയുടെ ചരിത്രം അറബിയില്‍ത്തന്നെ വിശദീകരിച്ചുകൊടുക്കുന്നുണ്ട്‌ ഒരു അച്ഛനും മകനും. അവര്‍ ഗള്‍ഫ് നാടുകളിലെവിടെയോ ജോലി ചെയ്യുന്ന വടക്കേ ഇന്ത്യക്കാരാണെന്ന് സംസാരത്തില്‍ നിന്ന് വ്യക്തം. ‘മുസരീസ് ഹെറിറ്റേജ് ‘ പദ്ധതി ശരിക്കും ചൂടുപിടിച്ചുതുടങ്ങിയിട്ടുണ്ടെന്ന് തന്നെ വേണം കരുതാന്‍.

പള്ളിപ്പറമ്പില്‍ നിന്നിറങ്ങി ഞങ്ങള്‍ കാറിനടുത്തേക്ക് നടന്നു. വൈകുന്നേരമാകുന്നതിനുമുന്നേ ചരിത്രവും ഐതിഹ്യവുമൊക്കെ ഒപ്പത്തിനൊപ്പം നില്‍ക്കുന്ന 2 മുസരീസ് ദേവാലയങ്ങള്‍ കൂടെ കണ്ടുതീര്‍ക്കാനുണ്ട്.

മനസ്സ് ആരറിയാന്‍.

" ബന്ധങ്ങള്‍ ഇടയ്ക്കു വെച്ച് മുറിഞ്ഞു

പോകുന്ന നല്ല സ്വപ്നങ്ങള്‍ പോലെയാണ്.

ഉണര്ന്നുകിടന്നു ബാക്കി ഭാഗം എത്ര

കാണാന്‍ ആഗ്രെഹിചാലും അവ തിരിച്ചു




വരാതെ മറഞ്ഞുപോകുന്നു ഓരോ ദിവസവും

ഈ സ്വപ്നങ്ങളുടെ ഓര്‍മ്മ മനസ്സിനെ

വല്ലാതെ വേദനിപ്പിക്കും എന്നന്നേക്കുമായി

മറഞ്ഞുപോകുന്ന ഈ സ്വപ്നം ഒരു തരാം




ഒളിച്ചുകളിയാണ് ഒരു രക്ഷപെടല്‍

ജീവിതത്തിലെ ഈ കളിയില്‍

ആര്‍ക്കുവേനമെങ്കിലും രക്ഷപെടാം

ബാക്കിയാവുന്നവര്‍ക്ക് എന്നന്നീക്കുമായി

വേദനിക്കാം വേദനിക്കുന്ന ഹൃദയങ്ങള്‍




ഉടഞ്ഞ കണ്ണാടിയില്‍ കാണുന്ന ചിതറിയ

പ്രതിബിംബങ്ങള്‍ പോലെയാണ്

സ്വപ്‌നങ്ങള്‍ നഷ്ട്ടപെട്ട മനസ്സ്

ശൂന്യമായ സ്ഫടികപാത്രം പോലെയും




എപ്പോള്‍ വേണമെങ്കിലും നിലത്തു

വീണു ചിതറാം ജീവിതത്തില്‍

സ്വപ്നങ്ങള്‍ നഷ്ട്ടമായവരുടെ

മനസ്സ് ആരറിയാന്‍...."